#International #Top News

ശത്രുക്കള്‍ ഭയക്കും; ഫോക്‌സ് ന്യൂസ് അവതാരകന്‍ പീറ്റ് ഹെഗ്‌സെത് ഇനി ട്രംപിന്റെ പ്രതിരോധ സെക്രട്ടറി

വാഷിങ്ടണ്‍: ഫോക്‌സ് ന്യൂസ് അവതാരകനായ പീറ്റ് ഹെഗ്‌സെത്തിനെ തന്റെ പ്രതിരോധ സെക്രട്ടറിയായി തെരഞ്ഞെടുത്ത് നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രതിരോധ സെക്രട്ടറി നിയമനത്തിലെ പരമ്പരാഗതമായ കീഴ്വഴക്കങ്ങളെ കാറ്റില്‍പ്പറത്തിയാണ് ട്രംപ് പീറ്റിനെ നിയമിച്ചത്. ഇറാഖ്, അഫ്ഗാനിസ്ഥാന്‍ യുദ്ധങ്ങളില്‍ പങ്കെടുത്തിട്ടുള്ള പീറ്റിന്റെ അനുഭവജ്ഞാനം സൈന്യത്തിന് കരുത്താകുമെന്നാണ് ട്രംപ് പ്രസ്താവനയില്‍ പറഞ്ഞിരിക്കുന്നത്.

കടുത്ത തീരുമാനങ്ങളെടുക്കുന്ന, മിടുക്കനായ വ്യക്തിയും യുഎസ് ആദ്യ നയത്തിന്റെ ശരിയായ വിശ്വാസിയുമാണ് പീറ്റ്. പീറ്റ് യുഎസ് പ്രതിരോധ സേനയുടെ തലപ്പത്തുള്ളപ്പോള്‍ ശത്രുക്കള്‍ ഭയക്കും. നമ്മുടെ സൈന്യം വീണ്ടും മഹത്തരമാകും. യുഎസ് ഇനി ഒരിക്കലും തലകുനിയ്ക്കുകയില്ലെന്നും ട്രംപ് പറഞ്ഞു.

Also Read; സ്‌കൂളിന്റെ മുന്നില്‍ ബാര്‍ വരരുത്; പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍

ഒന്നാം ട്രംപ് സര്‍ക്കാരിന്റെ കാലത്ത് ട്രംപിന്റെ നയങ്ങളോട് കടുത്ത പിന്തുണ പ്രഖ്യാപിച്ചിട്ടുള്ള വ്യക്തിയാണ് പീറ്റ്. ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നുമായുള്ള ട്രംപിന്റെ ചങ്ങാത്തം, വിദേശത്തുനിന്ന് സൈന്യത്തെ പിന്‍വലിക്കല്‍, സൈനികര്‍ക്കെതിരെയുള്ള യുദ്ധക്കുറ്റം അന്വേഷിക്കല്‍ തുടങ്ങി ട്രംപിന്റെ വിവിധ തീരുമാനങ്ങളെയും അമേരിക്ക ആദ്യ നയത്തെയും പീറ്റ് പരസ്യമായിത്തന്നെ പിന്തുണച്ചിട്ടുണ്ട്.

അതേസമയം, അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സിയുടെ (സിഐഎ) മേധാവിയായി ജോണ്‍ റാറ്റ്ക്ലിഫിനെയും ട്രംപ് തീരുമാനിച്ചു. ഇന്ത്യന്‍ വംശജന്‍ കഷ് പട്ടേലിനെ സിഐഎ മേധാവി സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് റാറ്റ്ക്ലിഫിന്റെ നിയമനം. ടെക്‌സസില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗമായിരുന്ന റാറ്റ്ക്ലിഫ് ഒന്നാം ട്രംപ് സര്‍ക്കാരില്‍ ദേശീയ ഇന്റലിജന്‍സ് ഡയറക്ടറായിരുന്നു. ട്രംപിന്റെ വിശ്വസ്തനായ സെനറ്റംഗം മാര്‍ക്കോ റൂബീയോ പുതിയ സ്റ്റേറ്റ് സെക്രട്ടറിയാകും.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

ഇന്ത്യയും ഇന്ത്യന്‍ വംശജരുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ് കോക്കസിന്റെ സഹഅധ്യക്ഷനായി ശ്രദ്ധ നേടിയിട്ടുള്ള മൈക്ക് വോള്‍ട്‌സിനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവാക്കും. ഫ്‌ലോറിഡയില്‍നിന്നുള്ള സെനറ്റംഗമാണ് റൂബിയോ. സുപ്രധാന പദവികളിലെത്തുന്ന ഇരുവരും അനുഭാവികളാണെന്നത് ഇന്ത്യയ്ക്കു ഗുണകരമായേക്കും. അര്‍ക്കന്‍സാസ് മുന്‍ ഗവര്‍ണര്‍ മൈക്ക് ഹക്കാബീയെ ഇസ്രയേല്‍ അംബാസിഡറായും സ്റ്റീവന്‍ വിറ്റ്‌കോഫിനെ മധ്യപൂര്‍വേഷ്യയിലേക്കുള്ള പ്രത്യേക പ്രതിനിധിയായും നിയമിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് അംഗം ലീ സെല്‍ഡിനെ പരിസ്ഥിതി സംരക്ഷണ ഏജന്‍സിയുടെ മേധാവിയാക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. സ്റ്റീഫന്‍ മില്ലര്‍ പോളിസി വിഭാഗം ഡപ്യൂട്ടി മേധാവിയാകും. 15 എക്‌സിക്യൂട്ടീവ് വകുപ്പുകളുടെ മേധാവികളടക്കം നാലായിരത്തോളം ഉദ്യോഗസ്ഥരെയാണ് അടുത്ത ഭരണകൂടത്തില്‍ പുതുതായി വേണ്ടത്.

Leave a comment

Your email address will not be published. Required fields are marked *