‘എംടിയുടെ ലോകം വിശാലമാണ്, ഈ നഷ്ടം എളുപ്പത്തില്‍ നികത്താനാവില്ല ‘: ടി പത്മനാഭന്‍

കണ്ണൂര്‍: എംടിയുടെ നഷ്ടം എളുപ്പത്തില്‍ നികത്താനാവില്ലെന്നും വേദനയുണ്ടെന്നും കഥാകൃത്ത് ടി പത്മനാഭന്‍ അനുസ്മരിച്ചു. എംടിയുമായി 1950 മുതലുള്ള പരിചയമുണ്ട്. നല്ലതും ചീത്തയുമായ സമ്മിശ്രമായ ധാരാളം അനുഭവങ്ങള്‍ എംടിയുമായി ഉണ്ടായിട്ടുണ്ട്. എനിക്ക് അദ്ദേഹത്തെ കാണാന്‍ പോകാനായിട്ടില്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങളുള്ളതിനാലാണ് അദ്ദേഹത്തിനെ കാണാന്‍ പോകാന്‍ കഴിയാത്തത്.
എന്നെപ്പോലെയല്ല എംടി. ഞാന്‍ ചെറിയ മേഖലയില്‍ ഒതുങ്ങി കൂടിയ ആളാണ്. ഞാന്‍ ചെറുകഥയില്‍ മാത്രം ഒതുങ്ങി. അത്ര മാത്രമെ എനിക്ക് കഴിയുകയുള്ളു. എന്നാല്‍, എംടി അങ്ങനെ അല്ല. എംടിയുടെ ലോകം വിശാലമാണ്. ഈ നഷ്ടം എളുപ്പത്തിലൊന്നും നികത്താനാവില്ല. എംടിയുടെ വിയോഗം തീരാനഷ്ടമാണ്. ആര് മരിച്ചാലും ഇങ്ങനെ പറയുമെങ്കിലും എംടിയുടെ കാര്യത്തില്‍ അത് സത്യമാണെന്നും ടി പത്മനാഭന്‍ അനുസ്മരിച്ചു.
Also Read ; ‘അന്ന് ആ മനുഷ്യന്റെ മകനാണ് ഞാനെന്ന് തോന്നി’ ; വൈകാരിക കുറിപ്പുമായി മമ്മൂട്ടി
സഹോദര തുല്യനാണ് എം ടിയെന്ന് കാനായി കുഞ്ഞിരാമന്‍ അനുസ്മരിച്ചു. കേരളത്തിലെ നവരത്‌നങ്ങളില്‍ ഒരാളായിരുന്നു. അവസാനമായി എനിക്ക് പ്രഖ്യാപിച്ച ബഷീര്‍ അവാര്‍ഡ് എംടിയുടെ കൈയില്‍ നിന്നായിരുന്നു വാങ്ങേണ്ടിയിരുന്നത്. തിരക്ക് മൂലം പോകാന്‍ പറ്റാത്തതില്‍ അതിയായ വിഷമമുണ്ടെന്നും കാനായി കുഞ്ഞിരാമന്‍ അനുസ്മരിച്ചു.
കേരളത്തിന് നികത്താന്‍ ആവാത്ത നഷ്ടമാണ് എംടിയുടെ വിയോഗത്തിലുടെ സംഭവിച്ചിരിക്കുന്നതെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് അനുസ്മരിച്ചു. വൈക്കം മുഹമ്മദ് ബഷീറിന് ഒരു സ്മാരകം ഇല്ലാതിരുന്നതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞിരുന്നു. മതനിരപേക്ഷതക്കായി സദാസമയവും അദ്ദേഹം നിലകൊണ്ടു.
ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തിന്റെ സംസ്‌കാരം നടത്തണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. അതിനായി കുടുംബവുമായി ചര്‍ച്ച നടത്തുകയാണെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. വൈകിട്ട് മാവൂര്‍ റോഡ് ശ്മശാനത്തിലാണ് സംസ്‌കാരം. അവിടെ വെച്ച് ഔദ്യോഗിക ബഹുമതികള്‍ നല്‍കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്.
കോടിക്കണക്കിന് മനുഷ്യര്‍ക്ക് നാഥനില്ലാതായെന്ന് എഴുത്തുക്കാരന്‍ ആലങ്കോട് ലീലാകൃഷ്ണന്‍ അനുസ്മരിച്ചു. എന്തെങ്കിലും എഴുതിയിട്ടുണ്ടെങ്കില്‍ അതിനുള്ള പ്രചോദനം എംടിയാണെന്ന് പിഎസ് ശ്രീധരന്‍ പിള്ള അനുസ്മരിച്ചു. വിശ്വസാഹിത്യത്തെ നെഞ്ചിലേറ്റിയ, സ്വാംശീകരിച്ച മലയാളത്തിലെ എഴുത്തുകാരനാണ് അദ്ദേഹം. മൗനത്തിന് വ്യാഖ്യാനം നല്‍കാന്‍ ശ്രമിച്ചാല്‍ അതിനുള്ള വ്യക്തിത്വമാണ് എംടി.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..