#kerala #Politics #Top Four

ഇ പി പറഞ്ഞത് സത്യം : ശോഭാ സുരേന്ദ്രനുമായി ഇ പി കൂടിക്കാഴ്ച നടത്തിയിട്ടില്ല , തൃശൂരില്‍ ബിജെപിയെ സഹായിക്കണമെന്ന് ജാവദേക്കര്‍ ആവശ്യപ്പെട്ടു

കൊച്ചി: ഇ പി ജയരാജനും ജാവ്‌ദേക്കറും തമ്മിലുള്ള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട രാഷ്ടീയ പോര് മുറുകുന്ന സാഹചര്യത്തില്‍ പുതിയ വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാര്‍. ഇ പി ജയരാജനും – ജാവദേക്കറും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇപി രാഷ്ട്രീയം പറഞ്ഞിട്ടില്ലെന്നും രാഷ്ട്രീയം പറഞ്ഞത് പ്രകാശ് ജാവദേക്കറാണെന്നും നന്ദകുമാര്‍ വ്യക്തമാക്കി.കൂടാതെ ഇ പി മാധ്യമങ്ങളോട് പറഞ്ഞത് സത്യമാണെന്നും ശോഭാ സുരേന്ദ്രനുമായി ഇ പി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും നന്ദകുമാര്‍ പറഞ്ഞു.

Also Read ; കുവൈറ്റിലെ പുതിയ നിയമ ഭേദഗതികള്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ബാധകമാവില്ലെന്ന് അസീല്‍ അല്‍ മസീദ്

രാമനിലയത്തില്‍ വെച്ച് ഇപിയും ജാവദേക്കറും കണ്ടിട്ടില്ല. മറിച്ച് അവര്‍ കണ്ടത് ഇപിയുടെ ആക്കുളത്തെ ഫ്‌ലാറ്റില്‍ വച്ചാണ്. ജാവദേക്കറുടെ ആവശ്യപ്രകാരമായിരുന്നു ആ കൂടിക്കാഴ്ച. ഇ പി ഫ്‌ലാറ്റില്‍ ഉണ്ടെന്ന് അറിഞ്ഞാണ് ഫ്‌ലാറ്റിലേക്ക് പോയത്. എന്നാല്‍ തന്റെ കൂടെ ജാവദേക്കറുമുണ്ടെന്ന് ഇ പിക്ക് അറിയില്ലായിരുന്നുവെന്നും നന്ദകുമാര്‍ പറഞ്ഞു.

തൃശൂരില്‍ ബിജെപിയെ സഹായിക്കണമെന്ന് ജാവദേക്കര്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയെ എസ്എന്‍സി ലാവ്‌ലിന്‍ ഉപയോഗിച്ച് ബുദ്ധിമുട്ടിക്കുകയാണെന്ന് ഇ പി ജാവദേക്കറോട് പറഞ്ഞു. ഇതെല്ലാം ആദ്യം ക്രമപ്പെടുത്തൂ എന്ന് ഇ പി പറഞ്ഞു. എന്നാല്‍ ബിജെപി 90 ശതമാനം ചര്‍ച്ചയും നടത്തിയത് കെ സുധാകരനുമായാണ്. സുധാകരന്റെ സാമ്പത്തിക പ്രതിസന്ധി തീര്‍ക്കാന്‍ തീരുമാനമായതാണ്. എന്നാല്‍ സുധാകരന് കെപിസിസി അധ്യക്ഷസ്ഥാനം ലഭിച്ചതോടെ ചര്‍ച്ച മുന്നോട്ട് പോയില്ല.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

കെ മുരളീധരന്‍, രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായും ചര്‍ച്ച നടത്തിയെങ്കിലും വിജയിച്ചില്ല. വൈദേകം റിസോര്‍ട്ടിന്റേ പേര് പറഞ്ഞ് പേടിപ്പിക്കല്ലെ എന്ന് ഇ പി പറഞ്ഞു. മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ ബിജെപിക്ക് ചലനം ഉണ്ടാക്കാന്‍ കഴിയില്ലെന്ന് ഇ പി പറഞ്ഞുവെന്നും ടി ജി നന്ദകുമാര്‍ ആരോപിച്ചു.അതേസമയം കെ സുധാകരനും ശോഭ സുരേന്ദ്രനും തമ്മില്‍ ഗൂഢാലോചന നടത്തിയാണ് തെരഞ്ഞെടുപ്പ് സമയത്ത് ഇ പിയുമായുള്ള ജാവദേക്കറിന്റെ കൂടിക്കാഴ്ച പുറത്തുവിട്ടതെന്നും ടി ജി നന്ദകുമാര്‍ വ്യക്തമാക്കി.

ഇ പിയെ ബിജെപിയിലേക്ക് കൊണ്ടുപോകാനല്ല ജാവദേക്കര്‍ വന്നത്. മറിച്ച് തൃശൂരില്‍ സഹായം ആവശ്യപ്പെട്ടാണ് കൂടിക്കാഴ്ച നടത്തിയത്. തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറന്നാല്‍ എസ്എന്‍സി ലാവ്‌ലിന്‍ കേസ് സുപ്രീംകോടതിയില്‍ നിന്ന് പിന്‍വലിക്കുമെന്നും ടി ജി നന്ദകുമാര്‍ അവകാശപ്പെടുന്നു.

 

Leave a comment

Your email address will not be published. Required fields are marked *