ഉറങ്ങാന്‍ അനുവദിക്കാത്തതിന് രണ്ട് വയസുകാരിയെ കൊലപ്പെടുത്തി; അമ്മായി പിടിയില്‍

മധ്യപ്രദേശ്: ഉറങ്ങാന്‍ അനുവദിക്കാത്തതിന് രണ്ട് വയസുകാരിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം സോഫയ്ക്കടിയില്‍ ഒളിപ്പിച്ചു. മധ്യപ്രദേശിലെ ജബല്‍പൂരില്‍ തിങ്കളാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കുട്ടിയുടെ കരച്ചില്‍ കാരണം ഉറങ്ങാന്‍ കഴിയുന്നില്ലെന്ന കാരണത്താലാണ് രണ്ട് വയസുകാരിയെ അമ്മായി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. പ്രതിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.
ഹനുമന്തല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ രാജീവ് നഗറിലെ സക്കില്‍ മന്‍സൂരി എന്നയാളുടെ 2 വയസ്സുള്ള മകളെ ഉച്ചയോടെ കാണാതാവുകയായിരുന്നു. മകള്‍ക്കായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനാകാതെ വന്നതോടെ പിതാവ് പോലീസിനെ സമീപിക്കുകയായിരുന്നു. പ്രദേശത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങളെല്ലാം പോലീസ് പരിശോധിച്ചെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.
തുടര്‍ന്ന് ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയ പോലീസിന് ഇവരുടെ മൊഴികളില്‍ പൊരുത്തക്കേടുകള്‍ തോന്നിയതിനെ തുടര്‍ന്നാണ് വീട്ടില്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ ഡ്രോയിംഗ് റൂമിലെ സോഫയ്ക്കടിയില്‍ നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വിശദമായ അന്വേഷണത്തിന് ശേഷം പെണ്‍കുട്ടിയുടെ അമ്മായി അഫ്‌സാനയെ പോലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ അഫ്‌സാന കുറ്റം സമ്മതിച്ചതായും അഡീഷണല്‍ പൊലീസ് സൂപ്രണ്ട് പ്രിയങ്ക ശുക്ല പറഞ്ഞു.
Also Read; സെഞ്ച്വറിയടിച്ച് ഉള്ളി വില
തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് പെണ്‍കുട്ടി തന്റെ മുറിയില്‍ വന്നപ്പോള്‍ കുട്ടിയോട് പുറത്തുപോകാന്‍ ആവശ്യപ്പെട്ട് അടിച്ചെന്നും അഫ്‌സാന മൊഴി നല്‍കി. കുട്ടി ഉച്ചത്തില്‍ കരയാന്‍ തുടങ്ങിയപ്പോള്‍ കരച്ചില്‍ പുറത്തു കേള്‍ക്കാതിരിക്കാനായി മൂക്കും വായും കൈ കൊണ്ട് പൊത്തിപ്പിടിച്ചു. ഇതിനിടെ കുട്ടി ശ്വാസം മുട്ടി മരിക്കുകയായിരുന്നെന്നും ഭയം മൂലം മൃതദേഹം സോഫയ്ക്കടിയില്‍ ഒളിപ്പിക്കുകയായിരുന്നുവെന്നും പ്രതി സമ്മതിച്ചു.
Join with metro post; വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ