തെരഞ്ഞെടുപ്പ് അവലോകന യോഗം വിളിച്ച് ഇന്ത്യാ മുന്നണി
![](https://metropostkerala.com/wp-content/uploads/2024/05/3-17.jpg)
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം കാത്തിരിക്കെ പ്രത്യേക യോഗം വിളിച്ച് പ്രതിപക്ഷ സഖ്യമായ ഇന്ത്യാ മുന്നണി. ജൂണ്‍ ഒന്നിന് ചേരുന്ന യോഗത്തിലേക്ക് സഖ്യത്തിലെ മുഴുവന്‍ പാര്‍ട്ടികള്‍ക്കും ക്ഷണമുണ്ടെന്നാണ് സൂചന. രാജ്യത്ത് ഏഴാം ഘട്ട വോട്ടെടുപ്പും ജൂണ്‍ ഒന്നിനാണ് നടക്കുന്നത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സുപ്രിംകോടതി അനുവദിച്ച ജാമ്യ കാലാവധി ജൂണ്‍ രണ്ടിന് തീരും. ലേക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ജാമ്യം ലഭിച്ച കെജ്രിവാള്‍ യോഗത്തിനെത്തുന്നത് സംബന്ധിച്ച് സ്ഥിരീകരണമില്ല. ലോക്സഭാ തെരഞ്ഞെടുപ്പിലെ പ്രകടനം സംബന്ധിച്ച വിലയിരുത്തലിനൊപ്പം പ്രതിപക്ഷ മുന്നണിയുടെ ഭാവി സംബന്ധിച്ച ചര്‍ച്ചയും യോഗത്തില്‍ മുഖ്യ അജണ്ടയാവും.
Also Read ; പാളത്തിലെ വിള്ളല്‍ : നേത്രാവതി എകസ്പ്രസിന് ഒഴിവായത് വന്‍ദുരന്തം
തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, അരവിന്ദ് കെജ്രിവാള്‍, ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് അടക്കം മുഴുവന്‍ നേതാക്കള്‍ക്കും യോഗത്തിലേക്ക് ക്ഷണമുണ്ട്.
ഇത്തവണ അധികാരത്തിലെത്താനാകുമെന്നും മോദി സര്‍ക്കാരിന് ഭരണത്തുടര്‍ച്ചയുണ്ടാകില്ലെന്നുമുള്ള കടുത്ത ആത്മവിശ്വാസത്തിലാണ് ഇന്ത്യാ മുന്നണി നേതാക്കള്‍. ജൂണ്‍ ഒന്നിന് ഏഴാം ഘട്ടം വോട്ടെടുപ്പ് കഴിയുന്നതോടെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാവും. വിജയം തങ്ങള്‍ക്ക് തന്നെയെന്ന് എന്‍ഡിഎയും ഇന്‍ഡ്യ മുന്നണിയും അവകാശപ്പെടുന്നുണ്ട്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
ഇന്ത്യാ മുന്നണി വലിയ പ്രതീക്ഷ വെച്ചുപുലര്‍ത്തുന്ന മഹാരാഷ്ട്ര, തമിഴ്നാട്, കേരളം, കര്‍ണ്ണാടക, ഡല്‍ഹി എന്നിവിടങ്ങളിലെ വോട്ടെടുപ്പ് ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. ബിഹാറില്‍ എട്ട് സീറ്റില്‍ മാത്രമാണ് വോട്ടെടുപ്പ് പൂര്‍ത്തിയാകാനുള്ളത്. കോണ്‍ഗ്രസ് കഴിഞ്ഞ തവണത്തേതിനേക്കാള്‍ നില മെച്ചപ്പെടുത്തുമെന്ന് വിലയിരുത്തപ്പെടുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് പൂര്‍ത്തിയായിട്ടുണ്ട്. ഇവിടങ്ങളിലെയെല്ലാം സാഹചര്യം യോഗത്തില്‍ വിലയിരുത്തപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മുന്നണിയല്ലാതെ മത്സരിക്കുന്ന ബംഗാളില്‍ ഒമ്പത് സീറ്റില്‍ കൂടി തെരഞ്ഞെടുപ്പ് നടക്കാനുണ്ട്. സര്‍ക്കാരുണ്ടാക്കാന്‍ മുന്നണിക്ക് പുറത്ത് നിന്നും പിന്തുണ നല്‍കുമെന്ന് നേരത്തെ മമത വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ മമത യോഗത്തില്‍ പങ്കെടുക്കുമോയെന്നതും രാഷ്ട്രീയ കേന്ദ്രങ്ങള്‍ ആകാംക്ഷയോടെയാണ് വ്യക്തമാക്കുന്നത്.