കേരളത്തില്‍ തിരുവനന്തപുരം മുതല്‍ അങ്കമാലിവരെ ഉളള അതിവേഗ റോഡ് ഇടനാഴി വരുന്നു; 205 കിലോമീറ്റര്‍
![](https://metropostkerala.com/wp-content/uploads/2024/05/roadidanazhi-991x564.jpg)
തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍നിന്ന് മധ്യകേരളത്തിലേക്ക് ദേശീയപാത അതോറിറ്റിയുടെ അതിവേഗ റോഡ് ഇടനാഴി വരുന്നു. കേന്ദ്രസര്‍ക്കാര്‍ നേരത്തേ പരിഗണിച്ച തിരുവനന്തപുരം-അങ്കമാലി പാതയാണ് അതിവേഗ ഇടനാഴിയാക്കുന്നത്.
Also Read ; മോദിയെയും ബിജെപിയെയും കടന്നാക്രമിച്ച് കെജ്‌രിവാളിന്റെ പ്രസംഗം
പദ്ധതി കേന്ദ്രറോഡ് ഉപരിതല മന്ത്രാലയത്തിന്റെ വിഷന്‍ 2047-ല്‍ ഉള്‍പ്പെട്ടേക്കും. ഇതിനുള്ള ആദ്യ നടപടികള്‍ ദേശീയപാതാ അധികൃതര്‍ പൂര്‍ത്തിയാക്കി റോഡ് മന്ത്രാലയത്തിന് സമര്‍പ്പിച്ചു. ഭാരത്മാല പദ്ധതിക്കു പകരമാണ് വിഷന്‍ 2047-ആവിഷ്‌കരിക്കുന്നത്.
2047-ടെ രാജ്യത്ത് 50,000 കിലോമീറ്റര്‍ ആക്‌സസ് കണ്‍ട്രോള്‍ഡ് ദേശീയപാതകള്‍ നിര്‍മിക്കുന്നതാണ് പദ്ധതി. ഇതിലൊന്നാണ് കേരളത്തിന് ലഭിക്കുക. ഇതില്‍ എക്‌സിറ്റ് പോയന്റുകള്‍ കുറവാകും. സഞ്ചരിക്കുന്ന ദൂരത്തിനുമാത്രം ടോള്‍ നല്‍കിയാലും മതി. ജി.പി.എസ്. അധിഷ്ഠിത ടോള്‍ സംവിധാനമാണ് ഇത്തരം റോഡുകളില്‍ ആവിഷ്‌കരിക്കുക.
കേരളത്തില്‍ ആക്‌സസ് കണ്‍ട്രോള്‍ സംവിധാനത്തില്‍ നിര്‍മിക്കുന്ന ആദ്യ റോഡ് കോഴിക്കോട്-പാലക്കാട് ദേശീയപാതയാണ്. പൊതുസ്വകാര്യ പങ്കാളിത്തത്തോടെയാകും പാതകള്‍ നിര്‍മിക്കുക.
205 കിലോമീറ്റര്‍, അലൈന്‍മെന്റിലും മാറ്റം വരുത്തും
മുന്‍പ് നിര്‍ദേശിച്ച അലൈന്‍മെന്റില്‍നിന്ന് ചെറിയ വ്യത്യാസമായിട്ടാകും തിരുവനന്തപുരം-അങ്കമാലി അതിവേഗ ഇടനാഴി. നാലുവരിയാണ് നിലവിലെ തീരുമാനം. 205 കിലോമീറ്റര്‍ റോഡിനുവേണ്ടി ഏകദേശം 950 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കേണ്ടിവരും. നിര്‍ദിഷ്ട തിരുവനന്തപുരം റിങ് റോഡില്‍നിന്ന് തുടങ്ങി നിര്‍ദിഷ്ട അങ്കമാലി ബൈപ്പാസിലാകും അവസാനിക്കക്കുക.
നെടുമങ്ങാട്, കൊട്ടാരക്കര, പുനലൂര്‍, പത്തനാപുരം, കോന്നി, റാന്നി, കാഞ്ഞിരപ്പള്ളി, മീനച്ചില്‍, തൊടുപുഴ, മൂവാറ്റുപുഴ, കോതമംഗലം, കുന്നത്തുനാട്, ആലുവ താലൂക്കുകളില്‍ നിന്നാകും സ്ഥലം ഏറ്റെടുക്കുക. ജനവാസമേഖലകള്‍ പരമാവധി ഒഴിവാക്കിയാകും പുതിയ അലൈന്‍മെന്റ് എന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന.
പത്തനംതിട്ട, കോട്ടയം, കൊല്ലം ജില്ലകളില്‍ മുന്‍പ് അംഗീകരിച്ച അലൈന്‍മെന്റില്‍ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. പ്രതിസന്ധികള്‍ ഉയര്‍ന്നതോടെ അങ്കമാലി പാതയുടെ തുടര്‍നടപടികള്‍ കേന്ദ്രം കഴിഞ്ഞവര്‍ഷം നിര്‍ത്തിവെച്ചിരുന്നു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം