രാജ്യസഭാ സീറ്റ് തര്‍ക്കത്തില്‍ എല്‍ഡിഎഫിന്റെ തീരുമാനം ഇന്ന് ; വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ സിപിഐയും കേരള കോണ്‍ഗ്രസ് എമ്മും
![](https://metropostkerala.com/wp-content/uploads/2024/06/4-3-991x564.jpg)
തിരുവനന്തപുരം: രാജ്യസഭാ സീറ്റ് വിഭജനത്തില്‍ എല്‍ഡിഎഫിന്റെ അന്തിമ തീരുമാനം ഇന്നറിയാം. ഇന്ന് ചേരുന്ന എല്‍എഡിഎഫ് യോഗത്തില്‍ തീരിമാനം ഘടകക്ഷികളെ അറിയിക്കും. ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗവും വിഷയം ചര്‍ച്ച ചെയ്യും. നേരത്തെ നടന്ന ഉഭയകക്ഷി ചര്‍ച്ചകള്‍ തീരുമാനമാകാതെയാണ് പിരിഞ്ഞത്.
Also Read ; സഞ്ജു ടെക്കിയുടെ ലൈസന്‍സ് സ്ഥിരമായി റദ്ദാക്കാന്‍ ആലോചന ; കൂടുതല്‍ നിയമലംഘനങ്ങള്‍ കണ്ടെത്തി
ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ സിപിഐഎമ്മിന് മുന്നില്‍ തലവേദനയായി നില്‍ക്കുകയാണ് രാജ്യസഭാ സീറ്റ് തര്‍ക്കം. എല്‍ഡിഎഫിന് വിജയിക്കാന്‍ ആകുന്ന രണ്ട് സീറ്റുകളില്‍ ഒരു സീറ്റ് സിപിഐഎം ഏറ്റെടുക്കും. രണ്ടാമത്തെ സീറ്റിനായാണ് സിപിഐ, കേരള കോണ്‍ഗ്രസ് എം, ആര്‍ ജെ ഡി, എന്‍സിപി എന്നീ കക്ഷികള്‍ രംഗത്ത് എത്തിയത്. എന്നാല്‍ ആര്‍ജെഡിക്കും എന്‍സിപിക്കും സീറ്റ് നല്‍കില്ലെന്ന് സിപിഐഎം നേരത്തെ അറിയിച്ചിട്ടുണ്ട്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
സിപിഐയുമായും കേരള കോണ്‍ഗ്രസ് എമ്മുമായും സിപിഐഎം ഉഭയകക്ഷി ചര്‍ച്ച നടത്തിയെങ്കിലും അനുകൂലമായ തീരുമാനത്തില്‍ എത്താന്‍ സാധിച്ചില്ല.
ഒരുതരത്തിലുമുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല എന്നാണ് ഇരുകക്ഷികളും സിപിഎമ്മിനെ അറിയിച്ചിട്ടുള്ളത്. ലോക്‌സഭയിലേക്ക് കേരളത്തില്‍നിന്ന് സിപിഐക്കും കേരള കോണ്‍ഗ്രസ് എമ്മിനും ഒരു പ്രതിനിധി പോലുമില്ല. ഈ സാഹചര്യത്തില്‍ രാജ്യസഭാ സീറ്റ് വിട്ടുകൊടുക്കാന്‍ ആകില്ലെന്നാണ് ഇരു പാര്‍ട്ടികളുടെയും നിലപാട്. സിപിഐഎം ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന രാജ്യസഭാ സീറ്റ് വിട്ടുകൊടുത്ത് പ്രശ്‌നം പരിഹരിക്കുമോ എന്നതും ചര്‍ച്ചയിലുണ്ട്.
സിപിഐഎം കേന്ദ്ര നേതൃത്വവുമായി ആശയവിനിമയം നടത്തിയ ശേഷമാകും അന്തിമ തീരുമാനം. സീറ്റ് സിപിഐഎം ഏറ്റെടുക്കുകയാണെങ്കില്‍ സ്ഥാനാര്‍ത്ഥിയെ ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ തീരുമാനിക്കും. തോമസ് ഐസക്ക്, പുത്തലത്ത് ദിനേശന്‍ എന്നിവരുടെ പേരുകളാണ് പ്രധാന പരിഗണയില്‍ ഉള്ളത്.