October 21, 2024
#Politics #Top Four

കാനം രാജേന്ദ്രന്‍ അന്തരിച്ചു

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അന്തരിച്ചു. 73 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. മൂന്ന് തവണ തുടര്‍ച്ചയായി സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്നു കാനം രാജേന്ദ്രന്‍. ആരോഗ്യകാരണങ്ങളാല്‍ പാര്‍ട്ടിയില്‍ നിന്ന് മൂന്നു മാസത്തെ അവധിയിലായിരുന്നു അദ്ദേഹം. ഇടതു കാലിന് നേരത്തെ അപകടത്തില്‍ പരുക്കേറ്റിരുന്നു. പ്രമേഹം സ്ഥിതി കൂടുതല്‍ മോശമാക്കി. കാലിലുണ്ടായ മുറിവുകള്‍ കരിയാതിരിക്കുകയും അണുബാധയെ തുടര്‍ന്ന് കഴിഞ്ഞയിടയ്ക്ക് പാദം മുറിച്ചു മാറ്റുകയും ചെയ്തിരുന്നു.

കോട്ടയം ജില്ലയിലെ കൂട്ടിക്കലില്‍ 1950 നവംബര്‍ 10-നായിരുന്നു കാനം രാജേന്ദ്രന്റെ ജനനം. എഐവൈഎഫിലൂടെ രാഷ്ട്രീയത്തിലിറങ്ങിയ കാനം രാജേന്ദ്രന്‍ ഇരുപത്തിമൂന്നാം വയസ്സില്‍ എ.ഐ.വൈ.എഫ്. സംസ്ഥാന സെക്രട്ടറിയായി. ഇരുപത്തിയെട്ടാം വയസ്സില്‍ സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായി. എ.ബി.ബര്‍ദനൊപ്പം യുവജനസംഘടനാ രംഗത്ത് ദേശീയതലത്തിലും കാനം പ്രവര്‍ത്തിച്ചിട്ടുണ്ട്.

Also Read; ലോക്‌സഭയില്‍ നിന്നും മഹുവ മൊയ്ത്രയെ പുറത്താക്കി

വാഴൂര്‍ മണ്ഡലത്തില്‍ നിന്ന് 1982-ലും 87-ലും നിയമസഭാംഗമായി. പിന്നീട് രണ്ടുവട്ടം കൂടി വാഴൂരില്‍ മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. അതോടെ പൂര്‍ണമായും സംഘടനാരംഗത്തേക്ക് മാറിയ കാനം 2015-ല്‍ സിപിഐ സംസ്ഥാന സെക്രട്ടറിയായി. പിന്നീട് 2018 ലും 2022 ലും സിപിഐ സംസ്ഥാന സെക്രട്ടറിയായി. ഭാര്യ- വനജ, മക്കള്‍- സ്മിത, സന്ദീപ്.

 

 

Leave a comment

Your email address will not be published. Required fields are marked *