ഇ പിയെ കൈവിടാതെ പാര്‍ട്ടി ; നടന്നത് ആസൂത്രിത നീക്കം, പാര്‍ട്ടി സെക്രട്ടറിയെ നിയോഗിക്കുന്നത് ജൂനിയര്‍, സീനിയര്‍ നോക്കിയല്ല
തിരുവനന്തപുരം: ഇ പി ജയരാജനും പ്രകാശ് ജാവ്‌ദേക്കറുമായുള്ള കൂടിക്കാഴ്ചയില്‍ ജയരാജനെ തള്ളാതെ സിപിഐഎം. ഇ പിക്കെതിരെ നടക്കുന്നത് ആസൂത്രിത നീക്കമാണ് എന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.പ്രകാശ് ജാവ്‌ദേക്കറുമായുള്ള കൂടിക്കാഴ്ച ഒരു വര്‍ഷം മുമ്പ് നടന്ന കാര്യമാണ് അത് ജയരാജന്‍ പറഞ്ഞിട്ടുമുണ്ട്. എതിര്‍പക്ഷത്തുള്ള നേതാക്കളെ കണ്ടെന്നു കരുതി ഇല്ലാതാകുന്നതല്ല കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ഇ പി എല്‍ഡിഎഫ് കണ്‍വീനറായി തുടരുമെന്നും കാര്യങ്ങള്‍ സത്യസന്ധമായി പറയുകയാണ് ഇ പി ചെയ്തത്.വസ്തുതകള്‍ തുറന്നു പറയുന്നത് പാര്‍ട്ടിക്ക് ദോഷം ചെയ്യില്ലെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
ഇ പിക്കെതിരെയുള്ള ആസൂത്രിത നീക്കത്തില്‍ നിയമനടപടികള്‍ക്ക് ജയരാജനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന പറഞ്ഞ സെക്രട്ടറി ദല്ലാള്‍ നന്ദകുമാറിനെ പോലുള്ളവരുമായുള്ള ബന്ധങ്ങള്‍ അവസാനിപ്പിക്കുക തന്നെ വേണമെന്നും അത് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും പറയുകയുണ്ടായി.എന്നാല്‍ നന്ദകുമാറുമായുള്ള ബന്ധം മുമ്പേ അവസാനിപ്പിച്ചതാണ് എന്ന് ജയരാജനും വ്യക്തമാക്കി.അതേപോലെ വോട്ടെടുപ്പ് ദിവസത്തെ ജയരാജന്റെ തുറന്നു പറച്ചില്‍ പാര്‍ട്ടിയെ ബാധിക്കേണ്ട കാര്യമില്ലന്നും ഗോവിന്ദന്‍ പറഞ്ഞു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
വിഷയത്തില്‍ നടപടിയെടുക്കേണ്ട ആവശ്യമില്ലെന്നും സംഭവത്തില്‍ മാധ്യമങ്ങളുടെ പൈങ്കിളി പ്രചാരണമാണെന്നും അത് കള്ള പ്രചാരണവുമാണെന്ന ബോധ്യം പാര്‍ട്ടിക്ക് ഉണ്ട്.അതിശക്തമായ കമ്മ്യൂണിസ്റ്റ് വിരോധമാണ് മാധ്യമങ്ങളുടെ പ്രചാരണത്തിലൂടെ വ്യക്തമാക്കുന്നത്. പാര്‍ട്ടി സെക്രട്ടറിയെ നിയോഗിക്കുന്നത് ജൂനിയര്‍, സീനിയര്‍ നോക്കിയല്ല. വിഷയത്തില്‍ ജയരാജന്റെ നിയമ നടപടിക്ക് പൂര്‍ണ പിന്തുണ പാര്‍ട്ടി നല്‍കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.