തെരഞ്ഞടുപ്പ് ഫലം അടുത്തതോടെ തൃശൂരില്‍ പരസ്പരം പഴിചാരി കോണ്‍ഗ്രസും എല്‍ഡിഎഫും
![](https://metropostkerala.com/wp-content/uploads/2024/05/LDF-UDF-991x564.jpg)
തൃശൂര്‍: തെരഞ്ഞടുപ്പ് ഫലം അടുത്തതോടെ തൃശൂരില്‍ പരസ്പരം പഴിചാരി കോണ്‍ഗ്രസും എല്‍ഡിഎഫും. താഴേത്തട്ടിലുള്ള കണക്കെടുപ്പ് പൂര്‍ത്തിയാക്കിയതോടെ ഇരുമുന്നണികളും പരസ്പരം പഴിചാരുകയാണ്. വി എസ് സുനില്‍കുമാറിനെ സിപിഎം വോട്ടുചെയ്യാതെ വഞ്ചിച്ചുവെന്ന് ടി എന്‍ പ്രതാപന്‍ ആരോപിച്ചു. ഇതിന് പിന്നാലെ കെ മുരളീധരനെ ഡിസിസിയും പ്രതാപനും ചേര്‍ന്ന് ബലിയാടാക്കിയെന്ന് എല്‍ഡിഎഫ് തിരിച്ചടിച്ചു.
പത്തു ലക്ഷത്തിലേറെ വോട്ടര്‍മാരുടെ ജനഹിതമറിയാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് യുഡിഎഫിന്റെ ചുമതലക്കാരന്‍ കൂടിയായ ടി എന്‍ പ്രതാപന്‍ ആരോപണത്തിന്റെ കെട്ടഴിക്കുന്നത്. കോണ്‍ഗ്രസിന്റെ ബൂത്ത് ഏജന്റുമാരുടെ കണക്കില്‍ കാല്‍ ലക്ഷം വോട്ടിന് കെ മുരളീധരന്‍ വിജയിക്കും. അതേസമയം സിപിഎം സിപിഐയെ കാലുവാരിയെന്നാണ് ടി എന്‍ പ്രതാപന്റെ ആരോപണം. ഇഡി കേസൊതുക്കാനായി വോട്ടുചെയ്യാതിരുന്ന് സിപിഎം ബിജെപിയെ സഹായിച്ചവെന്നും പ്രതാപന്‍ ആരോപിച്ചു.
Also Read; കുഴിമന്തി കഴിച്ച് യുവതി മരിച്ച സംഭവം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്
ഇതിന് പിന്നാലെ പ്രതാപന്റെ ആരോപണം ബാലിശമെന്നായിരുന്നു എല്‍ഡിഎഫ് തൃശൂര്‍ ജില്ലാ കണ്‍വീനര്‍ അബ്ദുള്‍ ഖാദറിന്റെ മറുപടി. പ്രതാപനും തൃശൂരിലെ കോണ്‍ഗ്രസുകാരും ചേര്‍ന്ന് കെ മുരളീധരനെ ബലിയാടാക്കിയെന്നാണ് എല്‍ഡിഎഫിന്റെ ആരോപണം. മുരളീധരനായി എത്ര സ്ഥലങ്ങളില്‍ വോട്ട് അഭ്യര്‍ത്ഥിച്ച് പ്രതാപന്‍ പോയിട്ടുണ്ടെന്നും അബ്ദുള്‍ ഖാദര്‍ ചോദിക്കുന്നു. ഏഴ് നിയമസഭാ മണ്ഡലങ്ങളിലുമുള്ള മേല്‍ക്കൈ നിലനിര്‍ത്തി പതിനയ്യായിരത്തിലേറെ വോട്ടിന് സുനില്‍ കുമാര്‍ വിജയിക്കുമെന്നാണ് എല്‍ഡിഎഫിന്റെ താഴെത്തട്ടില്‍ നിന്നുള്ള കണത്ത്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
എന്‍ഡിഎയും ഇന്നലെ അവസാനവട്ട അവലോകന യോഗം ചേര്‍ന്നിരുന്നു. സുരേഷ് ഗോപിക്കനുകൂലമായ തരംഗം മണ്ഡലത്തിലുണ്ടായെന്നാണ് അവരുടെ കണക്കുകൂട്ടല്‍. മൊത്തം നാല് ലക്ഷത്തിലേറെ വോട്ട് നേടുമെന്നും അമ്പതിനായിരം ഭൂരിപക്ഷം പ്രതീക്ഷിക്കുന്നെന്നുമാണ് എന്‍ഡിഎയുടെ കണക്കുകൂട്ടല്‍. പരസ്പരം കൂട്ടിക്കിഴിക്കുമ്പോഴും ന്യൂനപക്ഷ വോട്ടുകളുടെ ഗതിയെങ്ങോട്ടെന്നാണ് മൂന്ന് മുന്നണികളും ഉറ്റുനോക്കുന്നത്.