ഊട്ടി, കൊടൈക്കനാല്‍ യാത്രക്ക് ഇനി മുതല്‍ ഇ-പാസ് നിര്‍ബന്ധം
![](https://metropostkerala.com/wp-content/uploads/2024/05/7-2-991x564.jpg)
ചെന്നൈ : ഊട്ടി കൊടൈക്കനാല്‍ സന്ദര്‍ശനത്തിന് ഇനി മുതല്‍ ഇ-പാസ് നിര്‍ബന്ധം. വിനോദസഞ്ചാരികളുടെ വരവ് നിയന്ത്രിക്കുന്നതിനും നീലഗിരിയുടെ ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിനുമാണ് മദ്രാസ് ഹൈക്കോടതി ഇ പാസ് നിര്‍ബന്ധമാക്കിയത്.മേയ് 7 മുതല്‍ ജൂണ്‍ 30 വരെയാണ് ഇതിന്റെ കാലയളവ്.ജസ്റ്റിസുമാരായ ഡി ഭരത ചക്രവര്‍ത്തി, എന്‍ സതീഷ് കുമാര്‍ എന്നിവരടങ്ങിയ പ്രത്യേക ഡിവിഷന്‍ ബെഞ്ചാണ് ഇ പാസ് അവതരിപ്പിച്ചത്.epass.tnega.org എന്ന വെബ്‌സൈറ്റ് വഴി ഇ പാസിന് രജിസ്റ്റര്‍ ചെയ്യാം.ഈ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്ന വാണിജ്യ ടൂറിസ്റ്റ് വാഹനങ്ങളിലേ ഡ്രൈവര്‍മാര്‍ക്ക് ക്യൂ ആര്‍ കോഡ് അവരുടെ ഫോണില്‍ ലഭിക്കും.ഈ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത ശേഷം മാത്രമേ കടത്തിവിടുകയുള്ളൂ. രജിസ്റ്റര്‍ ചെയ്യുന്നതിനായി പേരും മേല്‍വിലാസവും ഫോണ്‍ നമ്പറും നല്‍കണം.
Also Read ; ഭിന്നശേഷിക്കാര്‍ക്ക് റിസര്‍വേഷന്‍ ക്വാട്ട അനുവദിച്ച് റെയില്‍വേ
അതോടൊപ്പം എത്രദിവസം അവിടെ താമസിക്കുന്നു, ഏത് വാഹനമാണ് ഉപയോഗിക്കുന്നത് എന്നീ വിവരങ്ങളും കൃത്യമായി രേഖപ്പെടുത്തണം.വിദേശ ടൂറിസ്റ്റുകള്‍ക്ക് അവരുടെ ഇ-മെയില്‍ ഐ ഡി ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.ഈ വ്യവസ്ഥകള്‍ക്ക് വിധേയമായി അപേക്ഷിക്കുന്നവര്‍ക്കെല്ലാം ഇ-പാസ് ലഭിക്കുമെന്ന് നീലഗിരി കളക്ടര്‍ എ.അരുണ പറഞ്ഞു.ഇ-പാസ് എടുക്കുന്നതോടെ ചെക്‌പോസ്റ്റുകള്‍ക്ക് സമീപം മണിക്കൂറുകളോളം കെട്ടികെടുക്കുന്നത് ഒഴിവാക്കാം.കൂടാതെ അവിടെ എത്തുന്ന യാത്രക്കാരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ജില്ലാ ഭരണകൂടങ്ങളെ സഹായിക്കും. അതോടൊപ്പം ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇത് അവലോകനം ചെയ്ത് ഭാവിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും ഹൈക്കോടതി പറഞ്ഞു. ഒരു വാഹനത്തിന് ഒരു പാസ് മതി. പക്ഷേ ഒരു വട്ടം പാസ് എടുത്താല്‍ ആ തവണ മാത്രമേ പോകാന്‍ സാധിക്കുകയുള്ളൂ. അടുത്ത തവണ പോകണമെങ്കില്‍ പിന്നേയും പാസ് എടുക്കണം.പ്രതിദിനം 20,000 വാഹനങ്ങള്‍ നീലഗിരിയിലേക്ക് വരുന്നുണ്ട്.സര്‍ക്കാര്‍ ബസുകളില്‍ യാത്ര പോകുന്നവര്‍ക്ക് ഇ- പാസിന്റെ ആവശ്യം ഇല്ല. പ്രദേശവാസികളെയും ഈ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..