ക്ഷേമ പെന്‍ഷനും ഉച്ചഭക്ഷണ പദ്ധതിയും പ്രതിസന്ധിയില്‍, പൊലീസ് വാഹനങ്ങള്‍ ഓടുന്നില്ല, കേരളീയം എന്തിന് 27 കോടി ചെലവഴിച്ച് നടത്തുന്നു: വി ഡി സതീശന്‍
കൊച്ചി: കേരളം അഭിമാനമാണ് എന്നാല്‍ കേരളീയം എന്ന പേരില്‍ നടക്കുന്നത് ധൂര്‍ത്താണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കോടികളുടെ കടക്കെണിയില്‍ നില്‍ക്കുമ്പോഴാണ് ധൂര്‍ത്ത്. കോടികള്‍ ചെലവഴിച്ചാണ് പരിപാടി നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ക്ഷേമ പെന്‍ഷന്‍ മുടങ്ങി. സപ്ലൈകോയും കെഎസ്ആര്‍ടിസിയും പ്രതിസന്ധിയിലാണ്. സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയും പ്രതിസന്ധിയിലാണ്. കിറ്റ് കൊടുത്തതിന്റെ പണം നല്‍കാനുണ്ട്. വൈദ്യുതി ബോര്‍ഡില്‍ അഴിമതിയാണ്. കെഎസ്ഇബിക്ക് നാല്‍പ്പതിനായിരം കോടിയിലധികം രൂപയുടെ ബാധ്യതയുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം
ലൈഫ് മിഷന്‍ 700 കോടി രൂപയുടെ പദ്ധതിയാണ് എന്നാല്‍ ഈ വര്‍ഷം ആകെ നല്‍കിയത് 17 കോടി രൂപ മാത്രമാണ്. ഒന്‍പത് ലക്ഷം പേര്‍ വീട് കാത്തിരിക്കുന്നു. കരുവന്നൂര്‍, കണ്ടല ബാങ്കുകള്‍ തകര്‍ന്നു. പൊലീസ് വാഹനങ്ങള്‍ ഓടുന്നില്ല. ഡീസല്‍ അടിച്ചതിന്റെ തുക നല്‍കിയിട്ടില്ല. ഭയാനകരമായ ധന പ്രതിസന്ധിയുള്ളപ്പോള്‍ ആണ് 27 കോടി ചെലവഴിച്ച് കേരളീയം നടത്തുന്നത്.
തിരുവനന്തപുരം നഗരം മുഴുവന്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ബോര്‍ഡ് വെച്ച് പരിപാടി നടത്തുന്നു. മുഖ്യമന്ത്രി എങ്ങനെയാണ് പാവങ്ങള്‍ക്കൊപ്പം ആകുന്നത്. 40 വാഹനങ്ങളും 1000 പോലീസുകാരെയും ഉപയോഗിച്ചാണ് സഞ്ചരിക്കുന്നത്. കേരള പിറവി ദിനത്തില്‍ മുഖ്യമന്ത്രിക്ക് അഴിമതിയുടെ പൊന്‍തൂവല്‍ അണിയിക്കണം. ലാവ്ലിന്‍ കേസ് വീണ്ടും മാറ്റി വെച്ചു. സിപിഎമ്മും സംഘപരിവാരും തമ്മില്‍ അന്തര്‍ധാരണയാണ്. കേന്ദ്ര വിഹിതം നല്‍കണം എന്ന് കോണ്‍ഗ്രസ് നേരത്തെ പറഞ്ഞതാണ്. പക്ഷേ കേരളത്തിന് പ്രത്യേകം ചില വിഹിതങ്ങള്‍ കിട്ടിയിട്ടുണ്ട്. ഇതിന് മുന്‍പ് ഒരു സര്‍ക്കാരിനും ഈ തുക ലഭിച്ചിട്ടില്ല. സംസ്ഥാനം കൃത്യമായി നികുതി പിരിക്കുന്നില്ല. ഒരു പരിശോധനയും ഇല്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.