മണിപ്പൂരില്‍ സി.ആര്‍.പി.എഫിന് നേരെ ആക്രമണം; രണ്ട് സൈനികര്‍ക്ക് വീരമൃത്യു
![](https://metropostkerala.com/wp-content/uploads/2024/04/manipur-991x564.jpg)
ഇംഫാല്‍: മണിപ്പൂരില്‍ സി.ആര്‍.പി.എഫിന് നേരെ അജ്ഞാതര്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് പരിക്കേറ്റു. മണിപ്പൂരിലെ നരന്‍സേനയില്‍ വെച്ച് ആയുധങ്ങളുമായെത്തിയവര്‍ സി.ആര്‍.പി.എഫിനെ ആക്രമിക്കുകയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയാണ് ഈ സംഭവമുണ്ടായതെന്ന് മണിപ്പൂര്‍ പൊലീസ് അറിയിച്ചു.
Also Read; ആഭ്യന്തര ഹജ്ജ് തീര്‍ഥാടകര്‍ക്ക് മെയ് 15 വരെ അപേക്ഷിക്കാം
പുലര്‍ച്ചെ 2.15ഓടെയാണ് ആയുധധാരികളുടെ സംഘമെത്തി സി.ആര്‍.പി.എഫിനെ ആക്രമിച്ചത്. ഇവര്‍ അര്‍ധസൈനിക വിഭാഗത്തിന് നേരെ ബോംബെറിയുകയും ചെയ്തു. സി.ആര്‍.പി.എഫിന്റെ ഔട്ട്‌പോസ്റ്റിനുള്ളില്‍ വെച്ചാണ് ബോംബ് പൊട്ടിയത്. സി.ആര്‍.പി.എഫ് 128 ബറ്റാലിയനില്‍പ്പെട്ട അംഗങ്ങളെയാണ് മണിപ്പൂരിലെ ബിഷ്ണാപൂരിലുള്ള നരന്‍സേനയില്‍ വിന്യസിച്ചിരുന്നത്.
കലാപബാധിത മേഖലയായ മണിപ്പൂരില്‍ ആദ്യ ഘട്ട വോട്ടെടുപ്പിനിടെ വിവിധയിടങ്ങളില്‍ സംഘര്‍ഷമുണ്ടായിരുന്നു. അക്രമികളെ പിരിച്ചുവി ടാന്‍ പൊലീസിന് വെടിയുതിര്‍ക്കേണ്ടി വന്നിരുന്നു. നാലിടത്ത് നാല് വോട്ടുയന്ത്രങ്ങള്‍ അക്രമികള്‍ തകര്‍ക്കുകയും ചെയ്തു. ഒരു ബൂത്തില്‍ അജ്ഞാതര്‍ വോട്ടുയന്ത്രം അഗ്‌നിക്കിരയാക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ഔട്ടര്‍ മണിപ്പുര്‍ മണ്ഡലത്തിലെ ചില ബുത്തുകളില്‍ റീപോളിങ് പ്രഖ്യാപിക്കേണ്ടി വന്നിരുന്നു.
ബിഷ്ണുപൂര്‍ ജില്ലയിലെ തമപോക്പിയില്‍ ആയുധധാരികള്‍ പോളിങ് ബുത്ത് പിടിച്ചെടുക്കാന്‍ ശ്രമം നടത്തി. ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ ഉറിപോക്ക്, ഇറോയിഷേംബ, കിയാംഗെ എന്നിവിടങ്ങളിലും സംഘര്‍ഷമുണ്ടായിരുന്നു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം