പെരുമ്പാവൂര്‍ നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകം : പ്രതിയുടെ വധശിക്ഷ ശരിവെച്ച് ഹൈക്കോടതി
കൊച്ചി:പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകത്തില്‍ പ്രതി അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ച് ഹൈക്കോടതി.പ്രതിയുടെ അപ്പീല്‍ ഹൈക്കോടതി തള്ളി. വിധിപ്രസ്താവത്തിനിടെ ഇത് സമൂഹത്തിന് വേണ്ടി നടപ്പാക്കുന്ന നീതിയെന്നാണ് ഹൈക്കോടതി പറഞ്ഞത്. കൊലപാതകം ഡല്‍ഹി നിര്‍ഭയ കേസിന് സമാനമാണെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ പി ജി അജിത് കുമാര്‍, എസ് മനു എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് വിധി പറഞ്ഞത്. ശാസ്ത്രീയ തെളിവുകള്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു.
2017 ഡിസംബറില്‍ ആണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പ്രതി അമീറുള്‍ ഇസ്ലാം കേസില്‍ കുറ്റക്കാരന്‍ ആണെന്ന് കണ്ടെത്തിയത്. 1,500 പേജുള്ള കുറ്റപത്രം അനുസരിച്ച് ആയിരുന്നു വിചാരണ. ഒന്നര വര്‍ഷത്തിലധികം നീണ്ട വിചാരണയ്ക്ക് ഒടുവിലാണ് കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചത്. വധശിക്ഷ ആയതിനാല്‍ ശിക്ഷാവിധി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവയ്ക്കണം. ഇക്കാര്യം ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
2016 ഏപ്രില്‍ 28നാണ് പെരുമ്പാവൂര്‍ സ്വദേശിയായ നിയമ വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ ആഴത്തില്‍ ഏറ്റ മുറിവുകള്‍ ആയിരുന്നു മരണ കാരണം.എന്നാല്‍ കൊല്ലപ്പെടുന്നതിനു മുന്‍പ് യുവതി പ്രതിയുടെ കൈയ്യില്‍ കടിച്ചു. ഇതിലൂടെ ലഭിച്ച സാമ്പിളിലെയും പ്രതിയുടെയും ഡിഎന്‍എ ഒരുപോലെയായി.കൂടാതെ അമീറുള്‍ ഇസ്ലാമിന്റെ രക്തം യുവതിയുടെ വസ്ത്രത്തില്‍ നിന്നും ലഭിച്ചു.അമീറുള്‍ ഇസ്ലാമിന്റെ ചെരുപ്പില്‍ നിന്നും യുവതിയുടെ ഡിഎന്‍എയും കണ്ടെത്തിയിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയില്‍ നിന്നും യുവതിയുടെ ഡിഎന്‍എ സാമ്പിള്‍ ലഭിച്ചു. ഇതെല്ലാം ശാസ്ത്രീയമായി തെളിയിച്ചാണ് യുവതിയെ ബലാത്സംഗം ചെയ്ത് കൊന്ന കുറ്റത്തിന് പ്രതിക്ക് പ്രൊസിക്യൂഷന്‍ വധശിക്ഷയെന്ന വിധി ഉറപ്പുവരുത്തിയത്.
ശാസ്ത്രീയ തെളിവുകള്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു. ഉന്നത ബോധ്യത്തോടെ വധശിക്ഷ ശരിവെക്കുന്നു. ഇത്തരമൊരു ക്രൂരകൃത്യം ഇനിമേല്‍ സംഭവിക്കാതിരിക്കാനാണ് വധശിക്ഷയെന്നും കോടതി വ്യക്തമാക്കി.
കൊലപാതക കേസ് 2016ലെ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചു. പ്രതിയെ പിടികൂടുന്നതില്‍ ആദ്യ അന്വേഷണ സംഘം വഴിമുട്ടി. തുടര്‍ന്ന് കേസ് അന്വേഷിക്കാന്‍ പുതിയ പ്രത്യേക സംഘത്തെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചു. കൊലപാതകം സംഭവിച്ച് ഒരു മാസത്തിന് ശേഷമാണ് അന്വേഷണ സംഘത്തിന് പ്രതിയെ പിടികൂടാനായത്.അസം സ്വദേശി 32കാരന്‍ അമീറുള്‍ ഇസ്ലാമാണ് കേസിലെ ഏക പ്രതി.