സുരേഷ് ഗോപിയുടെ ‘തൃശൂര്‍ മോഡല്‍’ പത്തനംതിട്ട തട്ടകമാക്കി പരീക്ഷിക്കാന്‍ അനില്‍ ആന്റണി
![](https://metropostkerala.com/wp-content/uploads/2024/06/gopian-991x564.jpg)
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും പത്തനംതിട്ട കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കാന്‍ അനില്‍ ആന്റണിയുടെ തീരുമാനം. പത്തനംതിട്ടയില്‍ ഓഫിസ് തുറക്കാനും ആലോചനയുണ്ട്. ‘പത്തനംതിട്ടയില്‍ ഓഫിസ് തുറക്കുന്നത് ആലോചിക്കുന്നുണ്ട്, പത്തനംതിട്ട കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം തുടരും’- അനില്‍ ആന്റണി ‘മനോരമ ഓണ്‍ലൈനോട്’ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്നശേഷം ഡല്‍ഹിയിലാണ് അനില്‍ ആന്റണി. പാര്‍ട്ടി ദേശീയ സെക്രട്ടറിയായ അനില്‍ ചില യോഗങ്ങളില്‍ പങ്കെടുക്കാനാണ് ഡല്‍ഹിയിലെത്തിയത്.
പത്തനംതിട്ടയില്‍ അനില്‍ ആന്റണി തരക്കേടില്ലാത്ത പ്രകടനം നടത്തിയെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഇതിനാലാണ് പത്തനംതിട്ട കേന്ദ്രീകരിച്ച് പ്രവര്‍ത്തനം തുടരാന്‍ ദേശീയ നേതൃത്വം അനിലിനോട് നിര്‍ദേശിച്ചത്. സുരേഷ് ഗോപി പരാജയത്തിനുശേഷം തൃശൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചാണ് ഇത്തവണ വിജയത്തിലെത്തിയത്.
2.95 ലക്ഷം വോട്ടാണ് 2019ല്‍ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് പത്തനംതിട്ടയില്‍ ലഭിച്ചത്. ശബരിമലയിലെ യുവതീപ്രവേശനമെന്ന അനുകൂല ഘടകവുമുണ്ടായിരുന്നു. ഇത്തവണ അനുകൂല ഘടകങ്ങള്‍ കുറവായിട്ടും 2,34,406 വോട്ടുകള്‍ അനിലിനു ലഭിച്ചു. സിപിഎമ്മിലെ ടി.എം.തോമസ് ഐസക്കുമായുള്ള വോട്ട് വ്യത്യാസം 67,098 വോട്ട്.
കുറച്ചു മാസത്തെ പ്രചാരണത്തിലൂടെ ഇത്രയും വോട്ട് ലഭിച്ചെങ്കില്‍ മണ്ഡലത്തില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചാല്‍ പ്രകടനം മെച്ചപ്പെടുത്താമെന്നാണ് അനിലിന്റെയും പാര്‍ട്ടിയുടെയും പ്രതീക്ഷ.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം