കരുവന്നൂര്‍ കേസ്; ഇന്ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് സിപിഐഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിക്ക് നോട്ടീസ്
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ കേസില്‍ നടപടി കടുപ്പിച്ച് ഇഡി. സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗ്ഗീസിന് ഇ ഡി വീണ്ടും സമന്‍സ് അയച്ചു. ഇന്ന് കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിര്‍ദേശം. ഇന്നലെ ഹാജരാകാന്‍ നോട്ടീസ് നല്‍കിയെങ്കിലും എം എം വര്‍ഗീസ് എത്തിയിരുന്നില്ല. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഹാജരാകാനാകില്ലെന്ന് വര്‍ഗ്ഗീസ് ഇഡിയെ അറിയിച്ചിരുന്നു. ഇത് തള്ളിയാണ് ഇന്ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നല്‍കിയിരിക്കുന്നത്. ബാങ്കിലെ സിപിഐഎം അക്കൗണ്ടിന്റെ വിവരങ്ങള്‍ ഹാജരാക്കാനും ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്.
Also Read ; നല്ല ശമ്പളത്തില്‍ കേരളത്തില്‍ ISRO തിരുവനന്തപുരത്ത് ജോലി
സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം പികെ ബിജു, തൃശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ് എന്നിവരോടായിരുന്നു ഇന്നലെ ഹാജരാകാന്‍ ഇഡി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇരുവരും ഇന്നലെ ഹാജരായിരുന്നില്ല. കരുവന്നൂരിലെ രഹസ്യ അക്കൗണ്ടുകള്‍ വഴി 78 കോടി രൂപയുടെ ഇടപാട് നടന്നുവെന്നാണ് ഇഡിയുടെ ആക്ഷേപം. ഇതിനൊപ്പം ബാങ്ക് ഓഫ് ഇന്ത്യ അക്കൗണ്ടുകള്‍ ഉള്‍പ്പടെ ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. സിപിഐഎമ്മിന്റെ ഇതര അക്കൗണ്ട് വിവരങ്ങളും എം എം വര്‍ഗീസിനോട് ഇഡി ചോദിച്ചേക്കും.
നേരത്തെ സിപിഐഎം ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിനെ ചോദ്യം ചെയ്യുന്ന ദിവസം തന്നെ തൃശ്ശൂര്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ ഇന്‍കംടാക്‌സ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം പരിശോധന നടത്തുകയും സിപിഐഎം തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട് പരിശോധിക്കുകയും ചെയ്തിരുന്നു. അഞ്ച് കോടി 10 ലക്ഷം രൂപ ഉണ്ടായിരുന്ന അക്കൗണ്ട് ആദായനികുതി വകുപ്പ് മരവിപ്പിച്ചു. അക്കൗണ്ടില്‍ നിന്ന് ഒരു കോടി രൂപ ഏപ്രില്‍ രണ്ടിന് പിന്‍വലിച്ചിട്ടുണ്ടെന്ന് ഇഡി കണ്ടെത്തിയിരുന്നു. പിന്‍വലിച്ച തുക ചെലവഴിക്കരുത് എന്ന നിര്‍ദ്ദേശവും ആദായ നികുതി വകുപ്പ് നല്‍കിയിരുന്നില്ല. ബാങ്ക് ഓഫ് ഇന്ത്യയില്‍ ഈ അക്കൗണ്ട് ഉള്ള കാര്യം ആദായ നികുതി വകുപ്പിനെ അറിയിച്ചിരുന്നില്ല എന്നാണ് ഇ ഡി വാദം. ബാങ്ക് അക്കൗണ്ട് സംബന്ധിച്ച് ഒന്നും ഒളിപ്പിക്കാനില്ലെന്നായിരുന്നു എം എം വര്‍ഗീസിന്റെ പ്രതികരണം. ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതിനെതിരെ സിപിഐഎം സംസ്ഥാന നേതൃത്വവും വിമര്‍ശനം ഉന്നയിച്ചിരുന്നു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം