ഷിരൂരില്‍ കടലില്‍ കൂടി ഒഴുകുന്ന നിലയില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തി

ബെംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ അപകടം നടന്ന അങ്കോല ഹൊന്നാവറിന് സമീപം കടലില്‍ ഒഴുകുന്ന നിലയില്‍ ഒരു പുരുഷന്റെ മൃതദേഹം കണ്ടെത്തി. മത്സ്യതൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. ഷിരൂരില്‍ കാണാതായ മലയാളി ട്രക്ക് ഡ്രൈവര്‍ അര്‍ജുനുള്‍പ്പെടെ മൂന്ന് പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ ദിവസം ഈ പ്രദേശത്ത് ഒരു മത്സ്യത്തൊഴിലാളിയും കാണാതായിരുന്നു.ഈ പ്രദേശത്താണ് ഇപ്പോള്‍ ജീര്‍ണിച്ച നിലയില്‍ ഒരു മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയെന്ന വാര്‍ത്ത ഈശ്വര്‍ മാല്‍പെയും സ്ഥിരീകരിച്ചിട്ടുണ്ട്.
Also Read ; ഷെയ്ഖ് ഹസീന ഇന്ത്യയില്‍ തന്നെയുണ്ട്…ഇന്ത്യയില്‍ അഭയം തേടിയോ എന്നതില്‍ വ്യക്തതയില്ല : കേന്ദ്ര സര്‍ക്കാര്‍
അതേസമയം മലയാളി ട്രക്ക് ഡ്രൈവര്‍ അര്‍ജ്ജുന്‍ ഉള്‍പ്പടെയുള്ളവര്‍ക്കായി ഷിരൂരിലെ തിരച്ചില്‍ ദൗത്യം തുടരണമെന്ന് കര്‍ണാടക ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി തിരച്ചില്‍ തുടരണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ചീഫ് ജസ്റ്റിസ് എന്‍വി അന്‍ജാരിയ, ജസ്റ്റിസ് കെവി ആനന്ദ് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതായിരുന്നു ഇടക്കാല ഉത്തരവ്. പ്രതികൂല കാലാവസ്ഥ കാരണം ദൗത്യം താല്‍ക്കാലികമായി നിര്‍ത്തിയെന്ന് കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഏഴ് നോട്ട്സ് ആണ് ഇപ്പോഴും ഗംഗാവലി നദിയിലെ അടിയൊഴുക്ക്. ഈ സാഹചര്യത്തില്‍ തിരച്ചില്‍ നടത്താനാവില്ല. തിരച്ചില്‍ ദൗത്യം വൈകാതെ പുനഃരാരംഭിക്കുമെന്നും കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. സുപ്രീംകോടതിയിലെ മലയാളി അഭിഭാഷകന്‍ സുഭാഷ് ചന്ദ്രന്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..