‘ദീര്‍ഘവീക്ഷണവും അനുകമ്പയുമുള്ള വ്യക്തിത്വമായിരുന്നു ടാറ്റയുടേത് – പ്രധാനമന്ത്രി നരേന്ദ്രമോദി ‘; ടാറ്റയെ അനുസ്മരിച്ച് രാജ്യം

ഡല്‍ഹി: രത്തന്‍ ടാറ്റയെന്ന മനുഷ്യസ്‌നേഹിയായ വ്യവസായിയുടെ വിയോഗത്തില്‍ വേദനിക്കുകയാണ് ഇന്ത്യ. രാഷ്ട്രപതി ദ്രൗപതി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റു പ്രമുഖരും രത്തന്‍ ടാറ്റയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. രാഷ്ട്രീയ, സാമൂഹിക, വ്യവസായ രംഗങ്ങളില്‍ നിന്നുള്ള നിരവധി പ്രമുഖരാണ് തങ്ങളുടെ വേദന സാമൂഹിക മാധ്യമങ്ങളിലൂടെയും അല്ലാതെയും പങ്കുവെയ്ക്കുന്നത്. കോപററേറ്റ് രംഗത്തെ വളര്‍ച്ച രാഷ്ട്ര നിര്‍മാണവുമായി കൂട്ടിച്ചേര്‍ക്കുകയും നൈതികത കൊണ്ട് അതിനെ മികച്ചതാക്കുകയും ചെയ്ത മാതൃകയായാണ് ഇന്ത്യയ്ക്ക് നഷ്ടമായതെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു അഭിപ്രായപ്പെട്ടു.
‘പത്മവിഭൂഷനും പത്മഭൂഷനും കരസ്ഥമാക്കിയ അദ്ദേഹം ടാറ്റ ഗ്രൂപ്പിന്റെ പാരമ്പര്യം ഏറെ ആകര്‍ഷണീയമാക്കി മാറ്റി ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചു. പരിചയസമ്പന്നരായ പ്രൊഫഷണലുകളെയും വിദ്യാര്‍ത്ഥികളെയും ഒരുപോലെ പ്രചോദിപ്പിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലെ അദ്ദേഹത്തിന്റെ സംഭാവനകളും വിലമതിക്കാനാവാത്തതാണ്’ – രാഷ്ട്രപതി ദ്രൗപതി മുര്‍മു അനുശോചന സന്ദേശങ്ങള്‍ വിശദീകരിച്ചു. ദീര്‍ഘവീക്ഷണവും അനുകമ്പയുമുള്ള വ്യക്തിത്വമായിരുന്നു രത്തന്‍ ടാറ്റയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചിച്ചു. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയവയിലൊന്നും ഏറ്റവും അഭിമാനകരവുമായ വ്യവസായ സംരംഭങ്ങള്‍ക്ക് സുസ്ഥിരമായ നേതൃത്വമൊരുക്കി. അപ്പോള്‍ തന്നെ അദ്ദേഹത്തിന്റെ സംഭാവനകള്‍ ആ സ്ഥാപനത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ ഒരുപാട് അകലങ്ങളിലേക്ക് എത്തിയിരുന്നുവെന്നും നരേന്ദ്രമോദി അനുശോചന സന്ദേശങ്ങള്‍ പറഞ്ഞു.
രത്തന്‍ ടാറ്റയുടെ വിയോഗം ഹൃദയഭേദകമെന്നായിരുന്നു കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി അനുശോചിച്ചത്. ആധുനിക ഇന്ത്യയുടെ വഴി പുനര്‍നിര്‍വചിച്ച വ്യക്തിത്വമായിരുന്നു രത്തന്‍ ടാറ്റയെന്ന് രാഹുല്‍ ഗാന്ധി അനുസ്മരണ കുറിപ്പില്‍ വിശദീകരിക്കുന്നു. രത്തന്‍ ടാറ്റയെ പോലുള്ള ഇതിഹാസങ്ങള്‍ മാഞ്ഞുപോകില്ലെന്ന് ഗൗതം അദാനി പറഞ്ഞു. ദശലക്ഷക്കണക്കിന് മനുഷ്യര്‍ക്ക് പ്രചോദനമേകിയ വ്യക്തിത്വമായിരുന്നുവെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ അനുസ്മരിച്ചു. ശക്തമായ ഒരു സാന്നിദ്ധ്യമാണ് ഇന്ത്യയ്ക്ക് നഷ്ടമാകുന്നതെന്ന് അഭിപ്രായപ്പെട്ട തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ടാറ്റയുടെ പാരമ്പര്യം തലമുറകള്‍ക്ക് പാഠമാവുമെന്നും പറഞ്ഞു.
Join with metropost :വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..