കൊച്ചിയിലെ തൊഴില്‍ പീഡനം; കമ്പനിയിലെ മുന്‍ ജീവനക്കാരനെതിരെ കൂടുതല്‍ പരാതികള്‍

കൊച്ചി: കൊച്ചിയിലെ തൊഴില്‍ പീഡന ആരോപണവുമായി ബന്ധപ്പെട്ട കമ്പനിയിലെ മുന്‍ ജീവനക്കാരനെതിരെ കൂടുതല്‍ പരാതികള്‍. നായകളെ പോലെ കഴുത്തില്‍ ബെല്‍റ്റിട്ട് യുവാക്കളെ വലിച്ചിഴച്ച ദൃശ്യങ്ങള്‍ പുറത്തുവിട്ട മനാഫിനെതിരെയാണ് കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. അതിനിടെ, ഈ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് മനാഫിനെതിരെ പോലീസ് കേസെടുത്തു. സ്ഥാപനത്തിലെ ജീവനക്കാരിയുടെ പരാതിയില്‍ മനാഫിനെതിരെ കേസെടുത്തിരുന്നു. ദൃശ്യങ്ങള്‍ പുറത്ത് വിട്ട ചങ്ങാതികൂട്ടം എന്ന യൂട്യൂബ് ചാനലിനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
Also Read; ഗോകുലം ഗോപാലന് വീണ്ടും നോട്ടീസയച്ച് ഇ ഡി; ഈ മാസം 22 ന് ചോദ്യം ചെയ്യലിന് ഹാജരാകണം
കഴിഞ്ഞ ദിവസം നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് തൊഴില്‍ പീഡനം നടന്നിട്ടില്ല എന്ന ചൂണ്ടിക്കാട്ടി ലേബര്‍ ഓഫീസര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ സംഭവത്തില്‍ സംശയങ്ങളുണ്ടെന്ന് തൊഴില്‍ മന്ത്രി തന്നെ വ്യക്തമാക്കിയതോടെ തൊഴില്‍ വകുപ്പിന്റെ വിശദമായ പരിശോധനയും മൊഴിയെടുപ്പും ഇന്ന് നടക്കും. ദൃശ്യങ്ങള്‍ പുറത്തുവിട്ട സ്ഥാപനത്തിലെ മുന്‍ ജീവനക്കാരന്‍ മനാഫ് തന്റെ പക്കല്‍ കൂടുതല്‍ ദൃശ്യങ്ങളുണ്ടെന്ന് വെളിപ്പെടുത്തിയതടക്കം ലേബര്‍ ഓഫീസര്‍ പരിശോധിക്കും.
കഴിഞ്ഞ ദിവസമാണ് കേരളത്തെ നടുക്കിയ തൊഴില്‍ പീഡന ദൃശ്യങ്ങള്‍ പുറത്ത് വന്നത്. എന്നാല്‍ ദൃശ്യങ്ങളില്‍ നായയെ പോലെ കഴുത്തില്‍ ബെല്‍റ്റിട്ട് നടക്കുന്നയാളും നടത്തിക്കുന്നയാളും ഈ തൊഴില്‍ പീഡന ആരോപണം നിഷേധിക്കുകയാണ്. പെരുമ്പാവൂരിലെ കെല്‍ട്രോ എന്ന മാര്‍ക്കറ്റിംഗ് സ്ഥാപനത്തില്‍ നിന്ന് പുറത്താക്കപ്പെട്ട ജീവനക്കാരന്‍ മനാഫ് മറ്റൊരു സാഹചര്യത്തില്‍ എടുത്ത ദൃശ്യങ്ങള്‍ ദുരുദ്ദേശത്തോടെ പ്രചരിപ്പിച്ചെന്നാണ് ഇരുവരുടെയും മൊഴി. ബിസിനസ് ഡെവലപ്പ്‌മെന്റ് പരിപാടി എന്ന പേരില്‍ നാലര മാസം മുമ്പ് എടുത്ത ദൃശ്യം ഇപ്പോള്‍ പുറത്തു വന്നത് സ്ഥാപനത്തെ തകര്‍ക്കാനാണെന്നാണ് ഇരുവരും പറയുന്നത്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..