പി വി അന്‍വറിന് വീണ്ടും വക്കീല്‍ നോട്ടീസ് അയച്ച് പി ശശി

കണ്ണൂര്‍: പി വി അന്‍വറിന് വീണ്ടും പി ശശിയുടെ വക്കീല്‍ നോട്ടീസ്. വി ഡി സതീശനെതിരായ അഴിമതി ആരോപണം ഉന്നയിക്കാന്‍ ആവശ്യപ്പെട്ടത് ശശിയാണെന്ന പരാമര്‍ശത്തിലാണ് പി ശശി അന്‍വറിനെതിരെ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. പി വി അന്‍വറിന്റെ ആരോപണം അടിസ്ഥാനരഹിതമെന്നും അത് പിന്‍വലിക്കണമെന്നും പി ശശിയുടെ വക്കീല്‍ നോട്ടീസ് പറയുന്നു. അന്‍വറിന് ശശി അയക്കുന്ന നാലാമത്തെ വക്കീല്‍ നോട്ടീസാണിത്. പി ശശിയുടെ പരാതിയില്‍ അന്‍വറിനെതിരെ നിലവില്‍ മൂന്ന് കേസുകള്‍ കണ്ണൂരിലെ കോടതികളിലുണ്ട്.
Also Read; നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പിന് ഇടതുപക്ഷം തയ്യാറെന്ന് എം വി ഗോവിന്ദന്‍
പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ ഉന്നയിച്ച ആരോപണം പി ശശി പറഞ്ഞിട്ടാണെന്ന് പറഞ്ഞ് കേരള ജനതയോട് മാപ്പ് ചോദിച്ച് യുഡിഎഫിന്റെ ഗുഡ് ബുക്കില്‍ ഇടം നേടാനുള്ള ശ്രമത്തിലായിരുന്നു അന്‍വറിന്റെ ഇന്നലത്തെ വാര്‍ത്താസമ്മേളനം. ഈ ആരോപണത്തിലൂടെ സിപിഎമ്മിനകത്ത് സംശയത്തിന്റെ നിഴല്‍ വീഴ്ത്താനും അന്‍വര്‍ ലക്ഷ്യമിട്ടിരുന്നു. ഇടതുമുന്നണിയുമായി തെറ്റിപ്പിരിഞ്ഞ ശേഷം മുഖ്യമന്ത്രിക്കും പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് പിവി അന്‍വര്‍ ഉന്നയിച്ചിരുന്നത്. അതെല്ലാം സിപിഎം നേതാക്കള്‍ തന്നെ പറഞ്ഞിട്ടാണെന്നാണ് അന്‍വര്‍ ഇന്നലെ പറഞ്ഞത്. ഒപ്പമുണ്ടാകുമെന്ന് ഉറപ്പ് നല്‍കിയവര്‍ പിന്നീട് ഫോണെടുത്തില്ലെന്നും പേര് ഇപ്പോള്‍ പറയുന്നില്ലെന്നുമായിരുന്നു അന്‍വറിന്റെ ഭീഷണി. അതേസമയം, പ്രതിപക്ഷ നേതാവിനെതിരെ ആരോപണം എഴുതിക്കൊടുത്തു എന്നതടക്കം പിവി അന്‍വര്‍ പറയുന്നതെല്ലാം പച്ചക്കള്ളമാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും പി ശശി പറഞ്ഞു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..