അങ്കണവാടിയില്‍ വീണ് കുട്ടിക്ക് ഗുരുതര പരിക്കേറ്റ സംഭവം ; അധ്യാപികയെയും ഹെല്‍പ്പറെയും സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: അങ്കണവാടിയില്‍ വീണതിനെ തുടര്‍ന്ന് മൂന്നര വയസുകാരിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ അങ്കണവാടി അധ്യാപികയെയും ഹെല്‍പ്പറേയും സസ്‌പെന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. വീഴ്ചയില്‍ കുഞ്ഞിന്റെ കഴുത്തിന് പിറകു വശത്തായി ഗുരുതരമായി പരിക്കേറ്റിരുന്നു. എന്നാല്‍ കുട്ടി വീണ വിവരം രക്ഷിതാക്കളോട് പറഞ്ഞിരുന്നില്ല. ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ നടപടിയുണ്ടായിരിക്കുന്നത്. മാറനല്ലൂര്‍ എട്ടാം വാര്‍ഡ് അംഗണവാടി അധ്യാപിക ശുഭലക്ഷ്മിയെയും അങ്കണവാടി ഹെല്‍പ്പര്‍ ലതയെയും ആണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. മാറനല്ലൂര്‍ സ്വദേശികളായ രതീഷ് സിന്ധു ദമ്പതികളുടെ മകള്‍ വൈഗയ്ക്കാണ് അങ്കണവാടിയില്‍ വീണതിനെ തുടര്‍ന്ന് ഗുരുതര പരിക്കേറ്റത്. നിലവില്‍ കുട്ടി തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികിത്സയിലാണ്.
Also Read ; ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ തയ്യാറെന്ന് കെ സുരേന്ദ്രന്‍
വ്യാഴാഴ്ച വൈകുന്നേരം പതിവ് പോലെ മകളെ മാറനല്ലൂരിലുള്ള അങ്കണവാടിയില്‍ നിന്നും വീട്ടിലേക്ക് അച്ഛന്‍ രതീഷ് കൂട്ടികൊണ്ടുവന്നു. കുഞ്ഞ് തീര്‍ത്തും ക്ഷീണിതയായിരുന്നു. അല്‍പ്പ സമയത്തിന് ശേഷം കുട്ടി നിര്‍ത്താതെ ഛര്‍ദ്ദിക്കാനും തുടങ്ങി. വൈഗയുടെ ഇരട്ട സഹോദരനും അതേ അങ്കണവാടിയിലാണ് പഠിക്കുന്നത്. വൈഗ ഉച്ചയ്ക്ക് ജനലില്‍ നിന്ന് വീണിരുന്നുവെന്ന് സഹോദരനാണ് മാതാപിതാക്കളോട് പറയുന്നത്. കുട്ടിയെ അമ്മ പരിശോധിച്ചപ്പോള്‍ തലയുടെ പുറക് വശം മുഴച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് കണ്ടലയിലെ ആശുപത്രിയിലും തിരുവനന്തപുരം എസ് എ ടിയിലും കുട്ടിയെ എത്തിച്ചു. കുഞ്ഞിന് സ്‌പൈനല്‍ കോഡിനും ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. തലയില്‍ ആന്തരിക രക്തസ്രാവവുമുണ്ട്.സംഭവത്തെക്കുറിച്ച് അങ്കണവാടി അധ്യാപികയോട് ചോദിച്ചപ്പോള്‍, കസേരയില്‍ നിന്ന് കുഞ്ഞ് വീണിരുന്നുവെന്നും രക്ഷിതാക്കളോട് പറയാന്‍ മറന്നു പോയിയെന്നുമായിരുന്നു മറുപടിയെന്ന് മാതാപിതാക്കള്‍ പറയുന്നു. മാറനല്ലൂര്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടിയില്‍ ആകെ ആറ് കുട്ടികളാണുള്ളത്. ഇവരെ പരിചരിക്കാന്‍ അധ്യാപികയും ആയയുമാണുള്ളത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..