നാട്ടികയിലെ അപകടം ; ഡ്രൈവറുടെ ലൈസന്‍സും വാഹനത്തിന്റെ രജിസ്‌ട്രേഷനും സസ്‌പെന്‍ഡ് ചെയ്യുമെന്ന് ഗതാഗതമന്ത്രി

തിരുവനന്തപുരം: തൃശൂര്‍ നാട്ടികയിലുണ്ടായ ദാരുണമായ അപകടത്തില്‍ കടുത്ത നടപടിയുണ്ടാകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. ഇന്ന് പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ അഞ്ച് പേരുടെ ജീവനാണ് നഷ്ടമായത്.
നാട്ടിക അപകടം ദൗര്‍ഭാഗ്യകരമായ സംഭവമാണ്. സംഭവത്തില്‍ ഗതാഗത കമീഷണറുടെ പ്രാഥമിക റിപ്പോര്‍ട്ട് കിട്ടി. മദ്യ ലഹരിയിലാണ് ക്ലീനര്‍ വണ്ടി ഓടിച്ചത്. ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. വാഹനത്തിന്റെ രജിസ്‌ട്രേഷനും സസ്‌പെന്‍ഡ് ചെയ്യും. തുടര്‍ന്ന് രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതിനുള്ള നടപടികള്‍ എടുക്കുമെന്നും മന്ത്രി പറഞ്ഞു.
Also Read ; ഭരണഘടന സമൂഹത്തിന്റെ നെടും തൂണാണെന്ന് രാഷ്ട്രപതി ; രാജ്യം ഭരണഘടനയുടെ 75ാം വാര്‍ഷികാഘോഷനിറവില്‍
ട്രാന്‍സ്‌പോര്‍ട് കമ്മീഷണറുടെ നേതൃത്വത്തില്‍ രാത്രി പരിശോധന കര്‍ശനമാക്കും. മദ്യപിച്ച് വണ്ടിയോടിച്ചാലും ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചാലും കര്‍ശന നടപടിയുണ്ടാകും. ട്രക്കുകള്‍ ഓടിക്കുന്നവരെ കേന്ദ്രീകരിച്ചും, ലേന്‍ ട്രാഫിക് ലംഘിക്കുന്നതും പരിശോധിക്കും. റോഡരികില്‍ ആളുകള്‍ കിടക്കുന്നുണ്ടെങ്കില്‍ അവരെ മാറ്റാനും പൊലീസിനോട് അഭ്യര്‍ത്ഥിക്കും. ലൈസന്‍സ് ഇല്ലാതെ വണ്ടിയോടിച്ച ആള്‍ക്കെതിരെ നിയമപരമായി ചെയ്യാവുന്നത് അങ്ങേയറ്റം ചെയ്യും. മനഃപൂര്‍വ്വമായ നരഹത്യ ഗൗരവത്തിലെടുക്കുമെന്നും അപകടത്തില്‍ മരിച്ചവരുടെ കുടംബത്തിനും പരിക്കേറ്റവര്‍ക്കും സഹായം നല്‍കുന്നത് മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..