ഉത്തര്‍പ്രദേശിലെ സംബാലില്‍ സംഘര്‍ഷം ആളിക്കത്തുന്നു ; 3 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, 22 പേര്‍ക്ക് പരിക്ക്,15 പേര്‍ അറസ്റ്റില്‍

ഡല്‍ഹി: ഉത്തര്‍പ്രദേശിലെ സംബാലില്‍ കോടതി ഉത്തരവിനെ തുടര്‍ന്ന് ഷാഹി ജമാ മസ്ജിദില്‍ സര്‍വേ നടത്താന്‍ എത്തിയ അഭിഭാഷക കമ്മീഷനും പോലീസിനും നേരെ ഒരുകൂട്ടമാളുകള്‍ കല്ലെറിഞ്ഞതിനെ തുടര്‍ന്ന് ഉണ്ടായ സംഘര്‍ഷത്തില്‍ 3 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. പ്രതിഷേധക്കാര്‍ ചില വാഹനങ്ങള്‍ക്കും തീയിട്ടു. തുടര്‍ന്ന് പോലീസ് ലാത്തിചാര്‍ജ് നടത്തി, കണ്ണീര്‍ വാതകം പ്രയോഗിച്ചു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഇപ്പോഴും തുടരുകയാണ്.
സംഘര്‍ഷത്തില്‍ 22 പേര്‍ക്ക് പരിക്കേറ്റു. 15 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കോടതി ഉത്തരവ് നടപ്പാക്കുന്നത് തടഞ്ഞാല്‍ കര്‍ശന നടപടി എടുക്കും എന്ന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ മുന്നറിയിപ്പ് നല്‍കി. ഉച്ചയോടെ സര്‍വേ നടപടികള്‍ അഭിഭാഷക കമ്മീഷന്‍ പൂര്‍ത്തിയാക്കി. മുഗള്‍ ഭരണകാലത്ത് ക്ഷേത്രം തകര്‍ത്താണ് ഷാഹി ജമാ മസ്ജിദ് സ്ഥാപിച്ചത് എന്നവകാശപ്പെട്ട് ഒരു അഭിഭാഷകന്‍ നല്‍കിയ ഹര്‍ജിയില്‍ ആണ് സംബാല്‍ ജില്ലാ കോടതി സര്‍വേ നടത്താന്‍ ഉത്തരവിട്ടത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..