എന്‍ എം വിജയന്റെ ആത്മഹത്യ ; കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ചോദ്യംചെയ്യും

കല്‍പ്പറ്റ: വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ ആത്മഹത്യയില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ചോദ്യം ചെയ്യും. എന്‍ എം വിജയന് ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് സുധാകരന് കത്തെഴുതിയതെന്നത് കണക്കിലെടുത്താണ് അന്വേഷണസംഘം ചോദ്യം ചെയ്യാനൊരുങ്ങുന്നത്.
എന്നാല്‍ എന്ന് ചോദ്യം ചെയ്യുമെന്നതിനെ കുറിച്ച് വ്യക്തതയില്ല. മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ കോണ്‍ഗ്രസ് നേതാവ് കെകെ ഗോപിനാഥന്റെ വസതിയില്‍ ഇന്നലെ അന്വേഷണസംഘം നടത്തിയ തിരച്ചിലില്‍ അന്വേഷണത്തെ സഹായിക്കുന്ന ചില രേഖകള്‍ കണ്ടെടുത്തതായി പോലീസ് പറഞ്ഞു.
അതേസമയം, ഔദ്യോഗികമായി അന്വേഷണ സംഘം രൂപീകരിച്ചിട്ടില്ല. ഇതും ഉടനെ ഉണ്ടാകുമെന്നാണ് സൂചന. കഴിഞ്ഞ ദിവസമാണ് പ്രേരണ കുറ്റം ചുമത്തിയ മൂന്നു കോണ്‍ഗ്രസ് നേതാക്കളായ എംഎല്‍എ ഐസി ബാലകൃഷ്ണന്‍, ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചന്‍, മറ്റൊരു കോണ്‍ഗ്രസ് നേതാവ് കെകെ ഗോപിനാഥ് എന്നിവര്‍ക്ക് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉപാധികളോടെ മുന്‍കൂര്‍ജാമ്യം അനുവദിച്ചത്. എന്‍എം വിജയന്റെ മരണത്തില്‍ ആദ്യം കുടുംബത്തെ കൈവിട്ട നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചതെങ്കിലും പിന്നീട് വിവാദം കൈവിട്ടതോടെ നിലപാട് മയപ്പെടുത്തുകയായിരുന്നു.
എന്‍എം വിജയന്റെ കുടുംബത്തെ അനുനയിപ്പിക്കാനായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം കുടുംബാംഗങ്ങളെ കണ്ടു. കുടുംബത്തിന്റെ എല്ലാ പ്രശ്‌നവും പരിഹരിക്കുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രയാസങ്ങളെല്ലാം മാറിയെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം കുടുംബാംഗങ്ങളും പ്രതികരിച്ചു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..