#Politics #Top Four

വയനാടും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം; സ്ഥാനാര്‍ത്ഥികള്‍ അവസാന ഓട്ടത്തില്‍

തിരുവനന്തപുരം: ആവേശം നിറഞ്ഞ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് അവസാനം കുറിച്ചുകൊണ്ട് വയനാടും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം.
കല്‍പ്പാത്തി രഥോത്സവം പ്രമാണിച്ച് തെരഞ്ഞെടുപ്പ് 20ാം തീയതിയിലേക്ക് മാറ്റിയതിനാല്‍ പാലക്കാട് കൊട്ടിക്കലാശം 18-നാണ് നടക്കുക.

യുഡിഎഫിന്റെ കൊട്ടിക്കലാശം ആവേശമാക്കാന്‍ സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിയും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ഇന്ന് വയനാട്ടില്‍ ഉണ്ടാകും. ഇന്ന് വൈകുന്നേരം മൂന്നിന് തിരുവമ്പാടി നിയോജക മണ്ഡലത്തിലെ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പരിസരത്ത് നിന്ന് ബസ് സ്റ്റാന്‍ഡിലേക്ക് പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും റോഡ് ഷോ നടത്തും. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സത്യന്‍ മൊകേരിയുടെ കൊട്ടിക്കലാശം വൈകീട്ട് 3 മണിക്ക് കല്‍പ്പറ്റയില്‍ വെച്ചാണ്. കൊട്ടിക്കലാശത്തില്‍ കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പങ്കെടുക്കും. എന്‍ഡിഎ സ്ഥാനാര്‍ഥി നവ്യ ഹരിദാസിന്റെ കൊട്ടിക്കലാശം ബത്തേരി ടൗണില്‍ വെച്ചാണ് നടക്കുക.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

അതേസമയം ചേലക്കരയില്‍ ഇതുവരെ കാണാത്ത അതിഗംഭീര പ്രചാരണമാണ് ഇത്തവണ കണ്ടത്. ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയും വിവാദങ്ങളില്‍ കരുതലോടെ പ്രതികരിച്ചുമായിരുന്നു എല്‍ഡിഎഫ് പ്രചാരണം. ഭരണവിരുദ്ധ വികാരമാണ് പ്രധാനമായും യുഡിഎഫും എന്‍ഡിഎയും പ്രധാന പ്രചാരണ വിഷയമാക്കിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപിന്റെ ചേലക്കരയില്‍ നടക്കുന്ന കൊട്ടിക്കലാശത്തില്‍ പാലക്കാട് സ്ഥാനാര്‍ത്ഥി പി സരിനും അണിനിരക്കും.

യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് തിരുവില്വാമലയില്‍ നിന്നാരംഭിച്ച് എല്ലാ പഞ്ചായത്തുകളിലെയും പ്രധാന റോഡിലൂടെ പര്യടനം നടത്തി കൊട്ടിക്കലാശത്തിന് ചേലക്കരയിലെത്തും. രമ്യക്ക് വേണ്ടി കെപിസിസി പ്രസിഡന്റ് കെ സുധാകരനും അണിനിരക്കും. എന്‍ഡിഎ സ്ഥാനാര്‍ഥി കെ ബാലകൃഷ്ണന്‍ പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ട് ബിജെപി സംസ്ഥാന അധ്യക്ഷനോടൊപ്പം ചേലക്കരയിലെ കൊട്ടിക്കലാശത്തില്‍ പങ്കെടുക്കും. വൈകിട്ട് ചേലക്കര ടൗണിലാണ് മൂന്ന് സ്ഥാനാര്‍ത്ഥികളും പങ്കെടുക്കുന്ന കൊട്ടിക്കലാശം.

Also Read; സംസ്ഥാന സ്‌കൂള്‍ കായികമേള ഇന്ന് സമാപിക്കും

Leave a comment

Your email address will not be published. Required fields are marked *