മാരാമണ്‍ കണ്‍വെന്‍ഷനില്‍ നിന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ഒഴിവാക്കി

പത്തനംതിട്ട:മാരാമണ്‍ കണ്‍വെന്‍ഷനില്‍ നിന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനെ ഒഴിവാക്കി, മാരാമണ്‍ കണ്‍വെന്‍ഷന്റെ ഭാഗമായുള്ള പ്രധാന പരിപാടിയായ യുവവേദിയിലേക്കാണ് പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചിരുന്നത്. എന്നാല്‍ മാര്‍ത്തോമാ സഭയിലെ രാഷ്ട്രീയ ഭിന്നതയെ തുടര്‍ന്ന് പ്രതിപക്ഷ നേതാവിനെ ഒഴിവാക്കുകയായിരുന്നു.
അതേസമയം ആരെയും പരിപാടിക്ക് ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്നും വിവാദത്തെക്കുറിച്ച് അറിയില്ലെന്നും സഭാ നേതൃത്വം അറിയിച്ചു. പരിപാടിക്കായി ഫെബ്രുവരി 15 ന് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് സമയം നല്‍കിയിരുന്നു. എന്നാല്‍,കഴിഞ്ഞദിവസം മാര്‍ത്തോമാ സഭ അധ്യക്ഷന്‍ അംഗീകരിച്ച ക്ഷണിതാക്കളുടെ പട്ടികയില്‍ വി.ഡി. സതീശന്‍ ഇല്ല. സഭയ്ക്കുള്ളില്‍ കോണ്‍ഗ്രസ് – സിപിഎം തര്‍ക്കമാണ് ഒഴിവാക്കലിന് പിന്നില്‍. യുവവേദി പരിപാടിയില്‍ പങ്കെടുക്കേണ്ടവരുടെ പ്രാഥമിക പട്ടിക കോണ്‍ഗ്രസ് അനുകൂലികളായ യുവജന വിഭാഗം നേതാക്കള്‍ ചേര്‍ന്ന് തയ്യാറാക്കി.
അന്തിമ അനുമതി കിട്ടാന്‍ മെത്രാപ്പോലീത്തക്ക് സമര്‍പ്പിക്കുകയാണ് കീഴ് വഴക്കം. എന്നാല്‍, അതിനിടയില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ മാരാമന്‍ കണ്‍വെന്‍ഷനിലേക്ക് പ്രതിപക്ഷ നേതാവ് എത്തുന്നു എന്നത് വാര്‍ത്തയായി. മാര്‍ത്തോമാ സഭ വി.ഡി സതീശനുമായി കൂടുതല്‍ അടുക്കുന്നു എന്ന തരത്തില്‍ ചര്‍ച്ചകളും സജീവമായി. ഇതോടെ സഭയിലെ സിപിഎം അനുകൂലികള്‍ ഇടഞ്ഞു. പ്രതിപക്ഷ നേതാവിനെ വിളിക്കുകയാണെങ്കില്‍ എം. സ്വരാജ് ഉള്‍പ്പെടെ സിപിഎം നേതാക്കളെയും യുവ വേദിയിലേക്ക് ക്ഷണിക്കണമെന്ന ആവശ്യം അവര്‍ ശക്തമാക്കി.
സഭയ്ക്കുള്ളിലെ ആലോചന യോഗങ്ങളില്‍ പോലും രൂക്ഷമായ തര്‍ക്കമായി ഇത് മാറി. ഇതോടെ സമ്മര്‍ദ്ദത്തില്‍ ആയ മെത്രാപ്പോലീത്ത വി.ഡി സതീശന്‍ ഉള്‍പ്പെട്ട പട്ടിക അപ്പാടെ റദ്ദാക്കുകയും, മറ്റ് സാംസ്‌കാരിക പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി പുതിയ പാനല്‍ തയ്യാറാക്കി വേഗം അംഗീകാരം നല്‍കുകയും ചെയ്തു. ഫെബ്രുവരി 9 മുതല്‍ 16 വരെയാണ് ചരിത്ര പ്രസിദ്ധമായ മാരാമണ്‍ കണ്‍വെന്‍ഷന്‍.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..