പോലീസും എ ഐ ക്യാമറകള്‍ സ്ഥാപിക്കും, റോഡിലെ മത്സരയോട്ടത്തിന് പിടി വീഴും

തിരുവനന്തപുരം: ഗതാഗത നിയമ ലംഘകരെ പൂട്ടാന്‍ തയാറെടുത്ത് പോലീസും. സംസ്ഥാനത്ത് അപകടങ്ങളും ഗതാഗത നിയമ ലംഘനങ്ങളും വര്‍ദ്ധിച്ച സാഹചര്യത്തില്‍ എഐ ക്യാമറകള്‍ സ്ഥാപിക്കാനുള്ള തീരുമാനത്തിലാണ് പോലീസ്. റിപ്പോര്‍ട്ട് തയാറാക്കാന്‍ ട്രാഫിക്ക് ഐജിക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. എഡിജിപി മനോജ് എബ്രഹാം വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനമായത്. മോട്ടോര്‍ വാഹന നിയമപ്രകാരം ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് പിഴചുമത്താന്‍ മോട്ടോര്‍ വാഹന വകുപ്പിനും പോലീസിനും തുല്യ അധികാരമാണുള്ളത്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
മോട്ടോര്‍വാഹന വകുപ്പ് സ്ഥാപിച്ച 675 ക്യാമറകളാണ് ഇപ്പോള്‍ നിരത്തുകളിലുള്ളത്. മോട്ടോര്‍വാഹന വകുപ്പിന്റെ ക്യാമറകള്‍ എത്തപ്പെടാത്ത ഇടങ്ങള്‍ കേന്ദ്രീകരിച്ചാകും പോലീസ് ക്യാമറകള്‍ സ്ഥാപിക്കുക. എഐ ക്യാമറകളുടെ എണ്ണം കൂട്ടാന്‍ നേരത്തേ മോട്ടോര്‍വാഹന വകുപ്പ് തീരുമാനിച്ചിരുന്നു.
എന്നാല്‍ കരാര്‍ എടുത്ത കെല്‍ട്രോണ്‍ ഏറ്റെടുത്ത ഉപകരാറുകള്‍ വിവാദമാവുകയും പദ്ധതി ഉപേക്ഷിക്കുകയുമായിരുന്നു. 165 കോടിയാണ് ആദ്യഘട്ട എഐ ക്യാമറകള്‍ സ്ഥാപിക്കാനായി ചെലവായത്. ആദ്യ വര്‍ഷം പിഴയായി 78 കോടിയും ലഭിച്ചിരുന്നു.