മലപ്പുറത്ത് കിണറ്റില്‍ വീണ കാട്ടാനയെ മയക്കുവെടി വെച്ചേക്കും

മലപ്പുറം: മലപ്പുറം ഊര്‍ങ്ങാട്ടിരിയില്‍ കിണറ്റില്‍ വീണ കാട്ടാനയെ മയക്കുവെടി വെച്ചേക്കും. ഇതിനുള്ള അനുമതിയ്ക്കായി ഡിഎഫ്ഒ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് കത്തയച്ചിട്ടുണ്ട്. നിലവില്‍ പ്രദേശത്ത് വന്‍ ജനരോഷമാണുള്ളത്. കിണറ്റിനുള്ളില്‍ വെച്ചുതന്നെ ആനയെ മയക്കുവെടി വെയ്ക്കണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ആനയെ മറ്റൊരു ഇടത്തേക്ക് മാറ്റാനുള്ള എല്ലാ ശ്രമവും ഉണ്ടാവുമെന്ന് ഡിഎഫ്ഒ പി കാര്‍ത്തിക് ഉറപ്പുനല്‍കിയിരുന്നു. വയനാട്ടില്‍ നിന്നുള്ള വിദഗ്ധസംഘം ഉടന്‍ പ്രദേശത്ത് എത്തും. ആനയുടെ ആരോഗ്യസ്ഥിതി പരിശോധിച്ചായിരിക്കും തുടര്‍നടപടി.
ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് കൂരങ്കല്ല് സണ്ണിയുടെ കൃഷിയിടത്തിലെ 25 അടി താഴ്ചയുള്ള കിണറ്റില്‍ കാട്ടാനയെ കണ്ടെത്തിയത്. വന്യജീവി ആക്രമണം നിരന്തരം നേരിടുന്ന ഒരു പ്രദേശമായതിനാല്‍ ഇന്നലെ രാത്രി ആനക്കൂട്ടം വന്നപ്പോള്‍ അതിലൊരു ആന കിണറ്റില്‍ വീണതാകാമെന്നാണ് കരുതുന്നത്. കാടിറങ്ങി വരുന്ന ആനയെ പടക്കം പൊട്ടിച്ചാണ് പല സമയത്തും നാട്ടുകാര്‍ തുരത്തുന്നത്. ഇന്നലെ മറ്റ് ആനകളെ പടക്കം പൊട്ടിച്ച് തുരത്തുന്നതിനിടയിലാകാം ഈ കാട്ടാന കിണറ്റില്‍ വീണത്. കൃഷി ആവശ്യത്തിന് മാത്രമായി ഉപയോഗിക്കുന്നതുകൊണ്ട് കിണറിന് ആള്‍മറയുണ്ടായിരുന്നില്ല.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..