കൊല്ലത്ത് യുവാവിനെ വീട്ടില്‍ കയറി കൊലപ്പെടുത്തി; അരമണിക്കൂറിനിടെ മറ്റൊരു ആക്രമണം കൂടി, അന്വേഷണമാരംഭിച്ച് പോലീസ്

കൊല്ലം: കൊല്ലത്ത് യുവാവിനെ വീട്ടില്‍ കയറി കൊലപ്പെടുത്തിയതിന് പിന്നാലെ അരമണിക്കൂറിനുള്ളില്‍ മറ്റൊരു ആക്രമണം കൂടി. ഓച്ചിറ വവ്വാക്കാവില്‍ അനീറെന്ന യുവാവിനെയാണ് വെട്ടിക്കൊലപ്പെടുത്താന്‍ ഒരുസംഘം ശ്രമിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അനീറിനെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. കാറിലെത്തിയ സംഘം യുവാവിനെ ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
Also Read; ഷഹബാസ് വധക്കേസ്; മുതിര്‍ന്നവരുടെ പങ്കുകൂടി അന്വേഷിക്കണം, കുടുംബം മുഖ്യമന്ത്രിയെ കാണും
കരുനാഗപ്പള്ളി താച്ചയില്‍മുക്കില്‍ വധശ്രമക്കേസ് പ്രതി സന്തോഷിനെ കൊലപ്പെടുത്തിയ അതേ സംഘമാണ് അനീറിനേയും ആക്രമിച്ചതെന്നാണ് സൂചന. അര മണിക്കൂറിന്റെ വ്യത്യാസത്തിലാണ് രണ്ട് ആക്രമണങ്ങളും ഉണ്ടായത്. സുഹൃത്തിനൊപ്പം നടന്നു പോകുമ്പോഴായിരുന്നു ആക്രമണം. അതേസമയം, ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഗുണ്ടാ കുടിപ്പകയെന്നാണ് പോലീസിന്റെ സംശയം.
സന്തോഷിനെ കാറിലെത്തിയ സംഘം വീട്ടില്‍ കയറി വെട്ടുകയായിരുന്നു. 2014-ല്‍ പങ്കജ് എന്നയാളെ ആക്രമിച്ച കേസിലെ പ്രതിയാണ് സന്തോഷ്. ഈ ആക്രമണവുമായി കൊലപാതകത്തിന് ബന്ധമുണ്ടോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്. സന്തോഷിന്റെ കാല്‍ പൂര്‍ണ്ണമായും വെട്ടിമാറ്റിയ നിലയിലാണുണ്ടായിരുന്നത്. രക്തംവാര്‍ന്ന് കിടന്നാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..