കണ്ടല ബാങ്ക് തട്ടിപ്പ് കേസ്; ഭാസുംരാംഗന്റെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസ് പ്രതിയായ എന്‍ ഭാസുംരാംഗന്റെ 1.02 കോടിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഇതെലാം ഭാസുരാംഗന്റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള സ്വത്തുക്കളാണ്. ഇതിനുമുന്‍പായി 3.22 കോടി രൂപയുടെ കള്ളപ്പണ ഇടപാടില്‍ പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. വ്യാജരേഖ ചമച്ച് കുടുംബാംഗങ്ങളുടെ പേരില്‍ എടുത്ത വായ്പയാണിതെന്നാണ് ഇ ഡി ആരോപിക്കുന്നത്. രണ്ട് മാസമായി എന്‍ ഭാസുരാംഗനും മകന്‍ അഖില്‍ജിത്തും റിമാന്‍ഡിലാണ്.
Also Read ; രാഹുല്‍ ഗാന്ധിക്കു നേരെ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ച് അസം മുഖ്യമന്ത്രി
കണ്ടല ബാങ്കില്‍ 101 കോടി രൂപയുടെ ക്രമക്കേട് സഹകരണവകുപ്പ് കണ്ടെത്തിയിരുന്നു. പ്രാഥമിക കുറ്റപത്രത്തില്‍ ഭാസുരാംഗനും മകനും ഉള്‍പ്പടെ ആറ് പ്രതികളാണുള്ളത്. 30 വര്‍ഷത്തോളം ബാങ്ക് പ്രസിഡണ്ടായിരുന്നു ഭാസുരാംഗന്‍. കേസില്‍ ഇഡി അന്വേഷണം തുടരുകയാണ്.
വ്യാജരേഖ ചമച്ച് പ്രസിഡന്റായ ബാങ്കില്‍ നിന്ന് എടുത്ത വായ്പ മകന്റെ പേരില്‍ ബിസിനസ്സില്‍ നിക്ഷേപിച്ചു. മകനെ കൂടാതെ ഭാര്യയും രണ്ട് പെണ്‍മക്കളും പ്രതികളാണ്. ഭാര്യയുടെയും മകന്റെയും പെണ്‍മക്കളുടെയും മറ്റു ബന്ധുക്കളുടെയും പേരില്‍ ഒരേ ഭൂമി വച്ച് പലതവണകളായാണ് വായ്പ എടുത്തിരുന്നത്. 90 ലക്ഷം രൂപയാണ് മകന്റെ പേരില്‍ മാത്രം എടുത്തത്. കൂടാതെ ഭാര്യയുടെ പേരിലും 85 ലക്ഷത്തിന്റെ വായ്പയുണ്ട്. രണ്ട് ഹോട്ടലുകളും ഒരു സൂപ്പര്‍ മാര്‍ക്കറ്റും മകന്‍ വാങ്ങിയിട്ടുണ്ട്. ഇതിനുപുറമെ ബെന്‍സ് കാറും മകന്‍ അഖില്‍ജിത്തിന്റെപേരിലുണ്ട്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം