അബ്ദു റഹീമിന്റെ മോചനം; നടപടികള്‍ ആരംഭിച്ച് ഇന്ത്യന്‍ എംബസി

ന്യൂഡല്‍ഹി: സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദു റഹീമിന്റെ മോചനത്തിനായുള്ള നടപടികള്‍ ഇന്ത്യന്‍ എംബസി ആരംഭിച്ചു കഴിഞ്ഞു. കൊല്ലപ്പെട്ട യുവാവിന്റെ കുടുംബം മോചനദ്രവ്യമായി ആവശ്യപ്പെട്ട 34 കോടി രൂപ സമാഹരിച്ചതായി എംബസി യുവാവിന്റെ കുടുംബത്തെയും സൗദി ഭരണകൂടത്തെയും അറിയിച്ചു. മോചനത്തിനായി സഹകരിക്കുമെന്ന് കുടുംബം ഉറപ്പ് നല്‍കി.
Also Read ;ബുധനാഴ്ച വരെ ചൂട് തുടരും; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, അഞ്ചുജില്ലകളില്‍ ഇന്ന് മഴയ്ക്ക് സാധ്യത
ഈദ് അവധി കഴിഞ്ഞ് സൗദിയില്‍ കോടതി തുറന്ന ശേഷമായിരിക്കും ഈ മോചനത്തിനായുള്ള ഔദ്യോഗിക നടപടികള്‍ ആരംഭിക്കുക. ഏപ്രില്‍ 16ന് മുമ്പ് മോചനദ്രവ്യം നല്‍കിയാല്‍ അബ്ദു റഹീമിനെ വിട്ടയയ്ക്കാമെന്ന് കാണിച്ച് യുവാവിന്റെ കുടുംബം നല്‍കിയ കത്ത് അഭിഭാഷകന്‍ മുഖേന കോടതിയില്‍ നല്‍കും. ശേഷം കോടതി അബ്ദു റഹീമിനെയും യുവാവിന്റെ ബന്ധുക്കളെയും വിളിച്ചു വരുത്തും. മോചന വ്യവസ്ഥ സംബന്ധിച്ച് സംസാരിക്കും. ശേഷം കോടതി മുഖാന്തരം ഇന്ത്യന്‍ എംബസി തുക യുവാവിന്റെ കുടുംബത്തിന് കൈമാറും. പിന്നെ കാലതാമസമില്ലാതെ മോചനവും യഥാര്‍ഥ്യമാവും.
സാധാരണ ഗതിയില്‍ ഈ നടപടി ക്രമങ്ങള്‍ക്ക് ഒരു മാസത്തെ കാലതാമസം ഉണ്ടാകും. അഭിഭാഷകന്‍ മുഖേന കോടതി നടപടി ക്രമങ്ങള്‍ വേഗത്തിലാക്കാന്‍ റിയാദിലെ മലയാളി കൂട്ടായ്മ നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ബാങ്ക് അവധിയായതിനാല്‍ നാളെ മാത്രമേ സമാഹരിച്ച 34 കോടി രൂപ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറാന്‍ സാധിക്കൂ. വിദേശകാര്യ മന്ത്രാലയം എംബസി വഴി തുക കുടുംബത്തിന് നല്‍കും. കോടതി നിര്‍ദേശ പ്രകാരം മാത്രമാണ് തുക കൈമാറുക. വരുന്ന വ്യാഴാഴ്ച ഈദ് അവധി കഴിഞ്ഞ് കോടതി തുറക്കും.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം