പ്രധാനമന്ത്രിയുടെ വിവാദ പരാമര്‍ശത്തില്‍ പ്രതികരിക്കാനില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍; കമ്മീഷന്‍ നിഷ്പക്ഷമല്ലെന്ന് പ്രതിപക്ഷം

ഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവാദ പരാമര്‍ശത്തില്‍ പ്രതികരിക്കാനില്ലെന്ന നിലപാടുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. രാജസ്ഥാനിലാണ് വിവാദ പരാമര്‍ശം നടത്തിയത്.മുസ്ലീംങ്ങളെന്ന് പ്രത്യേകം പരാമര്‍ശിച്ചാണ് വിവാദ പരാമര്‍ശം നടത്തിയത്. കോണ്‍ഗ്രസ് എല്ലാ സമ്പത്തും മുസ്ലീങ്ങള്‍ക്ക് നല്‍കുന്നുവെന്ന മോദിയുടെ വാക്കുകള്‍ ചൂണ്ടികാണിച്ചാണ് മോദി വര്‍ഗീയത പരത്തുന്നു എന്ന് പ്രതിപക്ഷം പറഞ്ഞത്.ഇത്തരം വിദ്വേഷ പ്രസംഗത്തിലൂടെ പെരുമാറ്റച്ചട്ട ലംഘനം നടത്തിയെന്നും മോദിക്കെതിരെ ശക്തമായ നടപടി കമ്മീഷന്‍ എടുക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
എന്നാല്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന നിലപാടുമായി തെരഞ്ഞെടുപ്പ് കമ്മീഷനും രംഗത്തെത്തിയത്.പരാമര്‍ശത്തില്‍ മോദിക്കെതിരെ പരാതി കിട്ടിയോ എന്ന ചോദ്യത്തിനും കമ്മീഷന്‍ മറുപടി നല്‍കിയില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്പക്ഷമായ നിലപാട് സ്വീകരിക്കുന്നില്ലെന്ന വിമര്‍ശനം ശക്തമാകുന്നതിനിടെയാണ് മോദിയുടെ പരാമര്‍ശത്തിലും പ്രതികരിക്കാനില്ലെന്ന നിലപാടുമായി കമ്മീഷന്റെ ഒഴിഞ്ഞുമാറ്റവും.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാലുണ്ടാകാവുന്ന ആപത്ത് ഓര്‍മ്മപ്പെടുത്തുവെന്നവകാശപ്പെട്ടായിരുന്നു മോദിയുടെ ധ്രുവീകരണ ശ്രമം. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ആദ്യ പരിഗണന നല്‍കുക മുസ്ലീംങ്ങള്‍ക്കായിരിക്കുമെന്നും, കഷ്ടപ്പെട്ട് മറ്റുള്ളവരുണ്ടാക്കിയ പണം അവരിലേക്ക് ഒഴുക്കുമെന്നും. അമ്മമാരുടെയും,സഹോദരിമാരുടേയും സ്വര്‍ണ്ണത്തിന്റെ കണക്കെടുപ്പ് നടത്തി അത് മുസ്ലീംങ്ങള്‍ക്ക് നല്‍കുമെന്നും കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ പറയുന്നുണ്ടെന്നുമാണ് മോദി പറഞ്ഞത്. കൂടുതല്‍ കുട്ടികളുണ്ടാകുന്ന, നുഴഞ്ഞു കയറ്റക്കാരായ ഇവരിലേക്ക് രാജ്യത്തിന്റെ സമ്പത്ത് പോകുന്നതിനെ അനുകൂലിക്കുന്നുണ്ടോയെന്നായിരുന്നു മോദി വോട്ടര്‍മാരോട് ചോദിച്ചത്.
പെരുമാറ്റച്ചട്ടം ലംഘിച്ച് ധ്രൂവീകരണ ശ്രമം നടത്തിയ മോദിക്കെതിരെ ഉടന്‍ നടപടി സ്വീകരിക്കണമെന്നും പ്രചാരണ റാലികളില്‍ നിന്ന് വിലക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഒന്നാംഘട്ട തെരഞ്ഞെടുപ്പിലെ തിരിച്ചടി തിരിച്ചറിഞ്ഞ് മോദി വര്‍ഗീയ കാര്‍ഡിറക്കുകയാണെന്നാണ് രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കള്‍ വിമര്‍ശിച്ചത്.