മുണ്ടക്കൈ ഉരുള്‍പൊട്ടല്‍: 6 സോണുകളിലായി 40 ടീമുകള്‍ ഇന്ന് തിരച്ചില്‍ നടത്തും

വയനാട്ടില്‍ ഉരുള്‍പൊട്ടിയ പ്രദേശങ്ങളില്‍ ഇന്ന് 6 സോണുകളിലായി 40 ടീമുകള്‍ തിരച്ചില്‍ നടത്തും. അട്ടമലയും ആറന്‍മലയും ഉള്‍പ്പെടുന്നതാണ് ആദ്യത്തെ സോണ്‍. മുണ്ടക്കൈ രണ്ടാമത്തെ സോണും പുഞ്ചിരിമട്ടം മൂന്നാമത്തേതും വെള്ളാര്‍മല വില്ലേജ് റോഡ് നാലാമത്തേതും ജിവിഎച്ച്എസ്എസ് വെള്ളാര്‍മല അഞ്ചാമത്തേതും പുഴയുടെ അടിവാരം ആറാമത്തെ സോണുമാണ്.
എന്‍ഡിആര്‍എഫ്, സൈന്യം, ഡിഎസ്ജി, കോസ്റ്റ് ഗാര്‍ഡ്, നേവി, എംഇജി ഉള്‍പ്പെടെയുള്ള സംയുക്ത സംഘമാണ് തിരച്ചില്‍ നടത്തുക. ഇവരെ കൂടാതെ ഓരോ ടീമിലും മൂന്നു നാട്ടുകാരും ഒരു വനംവകുപ്പ് ജീവനക്കാരനും ഉണ്ടാവും. ഒരേസമയം മൂന്ന് രീതിയില്‍ തിരച്ചിലാണ് ചാലിയാര്‍ കേന്ദ്രീകരിച്ച് ആരംഭിക്കുക. 40 കിലോമീറ്ററില്‍, ചാലിയാറിന്റെ പരിധിയില്‍ വരുന്ന എട്ട് പോലീസ് സ്റ്റേഷന്റെ പുഴ ഭാഗങ്ങളില്‍ പോലീസും നീന്തല്‍ വിദഗ്ധരായ നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തും. പോലീസ് ഹെലികോപ്റ്റര്‍ ഉപയോഗിച്ച് സമാന്തരമായി മറ്റൊരു തിരച്ചിലുമുണ്ടാകും. പുഴയുടെ അരികുകളും മൃതദേഹങ്ങള്‍ തങ്ങാന്‍ സാധ്യതയുള്ള ഇടങ്ങളും കേന്ദ്രീകരിച്ച് കോസ്റ്റ്ഗാര്‍ഡും നേവിയും വനം വകുപ്പും ചേര്‍ന്നും തിരച്ചില്‍ നടത്തും.
Also Read; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ വ്യാജ പ്രചരണം ; സംസ്ഥാനത്ത് 14 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
ബെയ്ലി പാലം കടന്നു മുണ്ടക്കൈയിലേക്ക് ഒരു ദിവസം 25 ആംബുലന്‍സുകളെ കടത്തിവിടും. ജില്ലാ കലക്ടര്‍ പ്രത്യേക പാസ് നല്‍കി കടത്തി വിടുന്ന ഈ ആംബുലന്‍സുകള്‍ മേപ്പാടി പോളിടെക്‌നിക് ക്യാംപസില്‍ പാര്‍ക്ക് ചെയ്യും. മണ്ണില്‍ പുതഞ്ഞ മൃതദേഹങ്ങള്‍ കണ്ടെത്താനായുള്ള ഡ്രോണ്‍ ബേസ്ഡ് റഡാര്‍ ഡല്‍ഹിയില്‍നിന്ന് ശനിയാഴ്ച എത്തും. നിലവില്‍ തിരച്ചിലിനായി 6 നായകളാണ് സൈന്യത്തെ സഹായിക്കുന്നത്. ഇത് കൂടാതെ തമിഴ്‌നാട്ടില്‍നിന്നും നാലു കഡാവര്‍ നായകള്‍ കൂടി വയനാട്ടിലെ ദുരന്തഭൂമിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..