ജമ്മുകാശ്മീരും ഹരിയാനയും പോളിങ് ബൂത്തിലേക്ക് ; തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: ജമ്മുകാശ്മീരും ഹരിയാനയും പോളിങ് ബൂത്തിലേക്ക്. രണ്ട് സംസ്ഥാമങ്ങളിലേയും വോട്ടെടുപ്പ് തിയതി പ്രഖ്യാപിച്ചു. ജമ്മുകാശ്മീരില്‍ മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുകയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാജീവ് കുമാര്‍ അറിയിച്ചു. സെപ്റ്റംബര്‍ 18ന് ആണ് ആദ്യ ഘട്ട തെരഞ്ഞെടുപ്പ്. രണ്ടാം ഘട്ടം സെപ്റ്റംബര്‍ 25നും മൂന്നാം ഘട്ടം ഒക്ടോബര്‍ ഒന്നിനും നടക്കും. ഹരിയാന ഒക്ടോബര്‍ ഒന്നിന് വിധി എഴുതും. രണ്ട് സംസ്ഥാനങ്ങളിലും ഫലം ഒക്ടോബര്‍ നാലിന് പുറത്തുവരും. അതേസമയം കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
Also Read ; ഇടുക്കിയില്‍ മുത്തശ്ശിയോടൊപ്പം കാണാതായ പിഞ്ചുകുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തി
ഹരിയാന സര്‍ക്കാരിന്റെ കാലാവധി നവംബര്‍ മൂന്നിനാണ് അവസാനിക്കുന്നത്. 2014ന് ശേഷം തെരഞ്ഞെടുപ്പ് നടക്കാത്ത ജമ്മു-കാശ്മീരില്‍ സെപ്റ്റംബര്‍ 30നകം തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനാണ് സുപ്രീം കോടതി ഉത്തരവിട്ടത്. ജമ്മുകാശ്മീരിലും ഹരിയാനയിലും തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തിയെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ രാജീവ് കുമാര്‍ അറിയിച്ചു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
ജമ്മുവില്‍ ബാലറ്റ് വഴിയാകും വോട്ടെടുപ്പ് നടക്കുക. എല്ലാ വിഭാഗങ്ങള്‍ക്കും ഇത്തവണ വോട്ടവകാശമുണ്ട്. കുടിയേറിയവര്‍ക്കും വോട്ട് രേഖപ്പെടുത്താമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ച. 11,838 പോളിംഗ് ബൂത്തുകളാണ് കാശ്മീരിലുള്ളത്. ഓരോ ബൂത്തിലും 735 വോട്ടര്‍മാരാണുള്ളത്. മഹാരാഷ്ട്രയിലെയും ജാര്‍ഖണ്ഡിലെയും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന് കരുതിയെങ്കിലും പ്രഖ്യാപിച്ചില്ല.
പത്ത് വര്‍ഷമായി ബിജെപി അധികാരത്തില്‍ തുടരുന്ന ഹരിയാനയില്‍ ലോക്‌സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മുഖ്യമന്ത്രിയെ മാറ്റി മുഖം മിനുക്കല്‍ നടപടി സ്വീകരിച്ചിരുന്നു. മനോഹര്‍ലാല്‍ ഖട്ടറിന് പകരം നയാബ് സിംഗ് സെയിനിയെയാണ് മുഖ്യമന്ത്രി പദത്തിലേക്ക് ബിജെപി കൊണ്ടുവന്നത്. 2014ല്‍ മോദി തരംഗത്തിലാണ് ബിജെപി സംസ്ഥാനത്ത് അധികാരം പിടിച്ചെടുത്തത്.