മൂക്കിലെ ദശമാറ്റുന്നതിന് ശസ്ത്രക്രിയ നടത്തി വലതു കണ്ണിന്റെ കാഴ്ച നഷ്ടമായി ; പരാതിയുമായി യുവതി

കണ്ണൂര്‍: മൂക്കിലെ ദശമാറ്റുന്നതുമായി ബന്ധപ്പെട്ട് നടത്തിയ ശസ്ത്രക്രിയക്ക് ശേഷം കാഴ്ച നഷ്ടപ്പെട്ടതായി പരാതി. അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ നടത്തിയ അഞ്ചരക്കണ്ടി മായമങ്കണ്ടി സ്വദേശി രസ്‌ന(30)യാണ് ശസ്ത്രക്രിയക്കിടെ കാഴ്ച നഷ്ടപ്പെട്ടതായി പരാതി നല്‍കിയത്. ഇതുസംബന്ധിച്ച്
മുഖ്യമന്ത്രിയ്ക്കും ആരോഗ്യ മന്ത്രിയ്ക്കുമാണ് പരാതി നല്‍കിയത്.
ഒക്ടോബര്‍ 24നായിരുന്നു ശസ്ത്രക്രിയ നടന്നത്. മൂക്കിലെ ദശവളര്‍ച്ചയുമായി ബന്ധപ്പെട്ട് നടന്ന മൂന്ന് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷം കണ്ണ് തുറന്നപ്പോഴാണ് കാഴ്ച നഷ്ടമായതായി മനസിലായതെന്ന് യുവതിയുടെ ഭര്‍ത്താവും സഹോദരനും പത്രസമ്മേളനത്തില്‍ പറഞ്ഞു. അപ്പോള്‍ തന്നെ യുവതി ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍ വിവരം രേഖപ്പടുത്തിയിരുന്നു. എന്നാല്‍ ഇത് നീര്‍ക്കെട്ട് കൊണ്ടാണെന്നും രണ്ടു ദിവസത്തിന് ശേഷം ശരിയാകുമെന്നുമാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.
പിന്നീട് വലതുകണ്ണിന് ചുറ്റും ചുവന്നതോടെ നേത്രരോഗ വിദഗ്ധരെ കാണാന്‍ ഡോക്ടമാര്‍ നിര്‍ദേശിച്ചതായി യുവതിയുടെ ഭര്‍ത്താവ് ഷജില്‍ പറഞ്ഞു. അപ്പോഴാണ് കണ്ണിന്റെ റെറ്റിനയിലേക്കുള്ള ഞരമ്പിന് ശസ്ത്രക്രിയാ സമയത്ത് ക്ഷതമേറ്റ് രക്തപ്രവാഹം തടസപ്പെട്ടെന്ന് നേത്ര വിദഗ്ധര്‍ വ്യക്തമാക്കുന്നത്. തുടര്‍ന്ന് ഉടനെ ചികിത്സ നേടണമെന്നും നിര്‍ദേശിച്ചിരുന്നു. ചികിത്സയ്ക്കായി വീണ്ടും മെഡിക്കല്‍ കോളേജിലെത്തിയപ്പോള്‍ രക്തം കട്ട പിടിച്ചത് അലിയിക്കാന്‍ കുത്തിവെപ്പെടുത്തു. രണ്ടാഴ്ച കൊണ്ട് കാഴ്ച തിരിച്ചുകിട്ടുമെന്നാണ് അവിടെ നിന്ന് പറഞ്ഞത്.
എന്നാല്‍ യാതൊരു മാറ്റവും ഇല്ലാതെ വന്നതോടെയാണ് യുവതിയെ കോയമ്പത്തൂരിലുള്ള അരവിന്ദ് കണ്ണാശുപത്രിയില്‍ പ്രവേശിപ്പിച്ച് പരിശോധന നടത്തിയത്. അപ്പോഴാണ് വലത് കണ്ണിന്റെ കാഴ്ച പൂര്‍ണ്ണമായും നഷ്ടപ്പെട്ടതായി മനസിലാക്കുന്നത്. കണ്ണ് ചികിത്സിച്ച് പഴയ രൂപത്തിലാക്കാന്‍ സാധിക്കില്ലെന്നും വലത് മൂക്കിന്റെ വശത്തേക്കുള്ള കണ്ണിന്റെ ചലന ശേഷി നഷ്ടപ്പെട്ടെന്നും കണ്ടെത്തിയത്.കണ്ണൂര്‍ സര്‍വകലാശാല താവക്കര കാംപസിലെ അക്ഷയ കേന്ദ്രത്തില്‍ ജീവനക്കാരിയായിരുന്നു രസ്‌ന. കാഴ്ച നഷ്ടമായതോടെ ജോലി ചെയ്യാനാകാത്ത സാഹചര്യമാണെന്ന് സഹോദരന്‍ പറഞ്ഞു. വിഷയത്തില്‍ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..