വയനാട്ടിലെ നരഭോജി കടുവയെ ചത്ത നിലയില്‍ കണ്ടെത്തി

മാനന്തവാടി: മാനന്തവാടിയിലെ പഞ്ചാരക്കൊല്ലിയില്‍ കണ്ടെത്തിയ നരഭോജി കടുവയെ ചത്ത നിലയില്‍ കണ്ടെത്തി. ഇന്ന് പുലര്‍ച്ചെ 2.30 ഓടെ വനംവകുപ്പ് നടത്തിയ തിരച്ചിലിനിടയിലാണ് പിലാക്കാവില്‍ കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയതെന്ന് വനംമന്ത്രി എകെ ശശീന്ദ്രന്റെ ഓഫീസ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം പഞ്ചാരക്കൊല്ലിയില്‍ രാധയെന്ന ആദിവാസി സ്ത്രീയെ കൊന്ന അതേ കടുവ തന്നെയാണിതെന്നും വനംവകുപ്പ് അറിയിച്ചു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
കടുവയുടെ കഴുത്തില്‍ ആഴത്തിലുള്ള രണ്ട് വലിയ മുറിവുകള്‍ കണ്ടെത്തി. രാത്രി 12.30 തോടെയാണ് അവശനിലയിലായ കടുവയെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. കാടിനുള്ളില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കപ്പെട്ട സ്ഥലത്ത് ആയിരുന്നു ആദ്യം കടുവയെ അവശനിലയില്‍ കണ്ടത്. 2 മണിക്കൂര്‍ നേരം കടുവയ്ക്കു പിറകെ പോയി. പിന്നീടാണ് ചത്ത നിലയില്‍ കണ്ടെത്തിയത്. കടുവ മറ്റൊരു കടുവയുമായി ഏറ്റുമുട്ടി ചത്തതാണെന്ന് വനംവകുപ്പിന്റെ നിഗമനം.
അതേസമയം 38 ക്യാമറകളിലും പതിഞ്ഞ അതേ കടുവയെ തന്നെയാണ് ചത്ത നിലയില്‍ കണ്ടെത്തിയതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. അവശനിലയില്‍ ആയ കടുവയെ കാല്‍പ്പാടുകള്‍ കണ്ടാണ് പിന്തുടര്‍ന്നത്. കഴുത്തിന്റെ ഭാഗത്ത് ആഴത്തിലുള്ള പരുക്കുണ്ട്. കടുവയുടെ ദേഹത്തുളള ചില മുറിവുകള്‍ പഴക്കമുള്ളതാണ്. കടുവയെ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്കായി കുപ്പാടി വൈല്‍ഡ് ലൈഫ് വെറ്റിറിനറി ആശുപത്രിയിലേക്ക് കൊണ്ടു പോയി.