പ്രതികള്‍ രാഷ്ട്രീയ സ്വാധീനമുള്ളവര്‍; രക്ഷപ്പെടാന്‍ അനുവദിക്കരുതെന്ന് ഷഹബാസിന്റെ പിതാവ്

കോഴിക്കോട്: പ്രതികള്‍ രാഷ്ട്രീയ സ്വാധീനമുള്ളവരാണെന്നും രക്ഷപ്പെടാന്‍ അനുവദിക്കരുതെന്നും താമരശ്ശേരിയില്‍ സഹപാഠികള്‍ കൊലപ്പെടുത്തിയ ഷഹബാസിന്റെ പിതാവ് ഇക്ബാല്‍. പ്രതികള്‍ക്ക് പരമാവധി ശിഷ നല്‍കണം. സംഘര്‍ഷത്തിന് പ്രതികളുടെ രക്ഷിതാക്കള്‍ സാക്ഷിയാണെന്നും മര്‍ദ്ദനത്തിന് പിന്നില്‍ ലഹരിയുടെ സ്വാധീനമുണ്ടോയെന്ന് സംശയമുണ്ടെന്നും ഇക്ബാല്‍ പറഞ്ഞു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
സര്‍ക്കാരിലും കോടതിയിലും വിശ്വാസമുണ്ട്. പോലീസുകാരന്റെയും അധ്യാപികയുടെയും മക്കള്‍ പ്രതികളാണ്. പോലീസ് സ്വാധീനത്തിന് വഴങ്ങരുത്. പ്രശ്‌നങ്ങള്‍ ഇവിടം കൊണ്ട് അവസാനിക്കണം. പ്രതികാര ചിന്ത ഉണ്ടാവരുതെന്നും ഇക്ബാല്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ഷഹബാസ് കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ പേരുടെ മൊഴിയെടുക്കാനാണ് പോലീസിന്റെ തീരുമാനം. കൊലപാതകത്തില്‍ നേരത്തെ പിടിയിലായ അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് പുറമേ മറ്റാര്‍ക്കെങ്കിലും ഇതില്‍ പങ്കുണ്ടോയെന്നാണ് പരിശോധിക്കുന്നത്.
ഇതിനായി സംഭവസ്ഥലത്ത് ഉണ്ടായിരുന്ന വിദ്യാര്‍ത്ഥികളുടെയും സമീപത്തെ കടകളില്‍ ആ സമയത്ത് ഉണ്ടായിരുന്ന ആളുകളുടെയും മൊഴി രേഖപ്പെടുത്താനാണ് നീക്കം. സംഘര്‍ഷം ഉണ്ടായ ട്യൂഷന്‍ സെന്ററിന് സമീപത്തെ റോഡുകളിലെ സിസിടിവി ദൃശ്യങ്ങള്‍ മുഴുവന്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഷഹബാസിന്റെ കൊലപാതകം ആസൂത്രിതമാണെന്ന ആരോപണവുമായി കുടുംബം രംഗത്ത് വന്നതിന് പിന്നാലെയാണ് പോലീസിന്റെ നിര്‍ണായക നീക്കം.