ആലപ്പുഴയിലെ കഞ്ചാവ് വേട്ട: സിനിമാ മേഖലയിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് എക്‌സൈസ്

ആലപ്പുഴ: ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് വേട്ടയില്‍ സിനിമാ മേഖലയിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് എക്‌സൈസ്. രണ്ട് സിനിമാ താരങ്ങളുടെ പേരുകളാണ് പ്രതികള്‍ വെളിപ്പെടുത്തിയതെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ എസ് വിനോദ് കുമാര്‍ പറഞ്ഞു. പ്രതികളുമായി ഇവര്‍ക്കുള്ള ബന്ധത്തെ കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ആവശ്യമെങ്കില്‍ സിനിമാ താരങ്ങളെ നോട്ടീസ് അയച്ച് വിളിപ്പിക്കുമെന്നും എക്‌സൈസ് അറിയിച്ചു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
ലഹരിസംഘത്തിലെ കൂടുതല്‍ കണ്ണികള്‍ക്കായി അന്വേഷണം തുടങ്ങിയിരിക്കുകയാണ് എക്‌സൈസ് സംഘം. ഇന്നലെ പിടിയിലായ തസ്ലിമ സുല്‍ത്താന വര്‍ഷങ്ങളായി സിനിമാ മേഖലയില്‍ സജീവമാണ്. തിരക്കഥ വിവര്‍ത്തനമാണ് ഇവരുടെ ജോലി. തസ്ലിമയ്ക്ക് എട്ട് ഭാഷകളില്‍ പ്രവീണ്യമുണ്ട്. പ്രതികളെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യും. ഹൈടെക് ഇടപാടുകളാണ് ലഹരിക്കടത്തില്‍ നടന്നതെന്നും എക്‌സൈസ് സംഘം പറയുന്നു. വാട്‌സ്ആപ്പ് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ വഴിയാണ് പ്രതികള്‍ ഇടപാട് നടത്തിയത്. പ്രതികളുടെ മൊബൈല്‍ ഫോണ്‍ വിശദാംശങ്ങള്‍ ഉടന്‍ ശേഖരിക്കും. നിലവില്‍ വാട്‌സ്ആപ് ചാറ്റുകള്‍ ഡിലീറ്റ് ചെയ്ത നിലയിലാണ്. ചാറ്റുകള്‍ വീണ്ടെടുക്കാന്‍ മൊബൈല്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുമെന്ന് എക്‌സൈസ് അറിയിച്ചു. കാര്‍ വാടകയ്ക്ക് എടുത്താണ് പ്രതികള്‍ ആവശ്യക്കാര്‍ക്ക് പ്രതികള്‍ ലഹരി എത്തിച്ചത്. കാര്‍ വാടകയ്ക്ക് എടുത്ത ഏജന്‍സിയില്‍ നിന്ന് വിവരങ്ങള്‍ തേടും. വാഹനത്തിന്റെ ജിപിഎസ് ട്രാക്കര്‍ വിവരങ്ങളും ശേഖരിക്കുമെന്ന് എക്‌സൈസ് കൂട്ടിച്ചേര്‍ത്തു.
ഒന്നര കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവതി ഉള്‍പ്പടെ രണ്ടുപേരാണ് ഇന്നലെ പിടിയിലായത്. ചോദ്യം ചെയ്യലിലാണ് സിനിമാ നടന്മാരായ രണ്ട് പേര്‍ക്ക് കഞ്ചാവും ലഹരി വസ്തുക്കളും പലതവണ കൈമാറിയിട്ടുണ്ടെന്ന് തസ്ലിമ എക്‌സൈസിനോട് വെളിപ്പെടുത്തിയത്.