ബെംഗളൂരുവിന് പുറമെ ഗുജറാത്തിലും എച്ച്എംപിവി രോഗബാധ ; രണ്ട് മാസം പ്രായമായ കുഞ്ഞ് ചികിത്സയില്‍

അഹമ്മദാബാദ്: രാജ്യത്ത് എച്ച്എംപിവി കേസുകള്‍ കൂടുന്നു. ബെഗളൂരുവിന് പിന്നാലെ ഗുജറാത്തിലും എച്ച്എംപിവി റിപ്പോര്‍ട്ട് ചെയ്തു. അഹമ്മദാബാദില്‍ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനാണ് രോഗം സ്ഥിരീകരിച്ചത്. പനിയും ജലദേഷവും ഉണ്ടായതിന് പിന്നാലെ രണ്ട് ദിവസം മുമ്പാണ് കുട്ടിയെ അഹമ്മദാബാദിലെ ചന്ദഖേഡയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. തുടര്‍ന്ന് നടത്തിയ പ്രഥമിക പരിശോധനയിലാണ് സ്ഥിരീകരണമുണ്ടായത്.അതേസമയം കുട്ടിയുടെ പുനെ ലാബിലേക്ക് അയച്ചിരിക്കുകയാണ്. അതിന്റെ ഫലം വന്നാലേ സര്‍ക്കാരിന്റെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകുകയുള്ളൂ.
Also Read ; ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് അന്‍വര്‍ ; എംഎല്‍എയെ ജയിലിലെത്തി സന്ദര്‍ശിച്ച് ബന്ധുവും പിഎയും
നിലവില്‍ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമെന്നാണ് ആശുപത്രി നല്‍കുന്ന വിവരം. മാതാപിതാക്കള്‍ നിരീക്ഷണത്തിലാണ്. വിദേശ യാത്രകള്‍ ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. സംസ്ഥാന സര്‍ക്കാര്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. മാസ്‌ക് അടക്കമുള്ള പ്രതിരോധ നടപടികള്‍ സ്വീകരിക്കാനാണ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
ചൈനയില്‍ ഹ്യൂമണ്‍ മെറ്റാ ന്യൂമോവൈറസ് രോഗബാധ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ഇന്ത്യയില്‍ ബെംഗളൂരുവിലാണ് രണ്ട് കുഞ്ഞുങ്ങള്‍ക്ക് ആദ്യമായി രോഗബാധ സ്ഥിരീകരിച്ചത്. രണ്ട് കുഞ്ഞുങ്ങള്‍ക്കും യാത്രാപശ്ചാത്തലമില്ലാത്തതിനാല്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള രോഗബാധയല്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഐസിഎംആര്‍ അറിയിച്ചു.2001-ല്‍ കണ്ടെത്തിയ വൈറസാണെങ്കിലും എച്ച്എംപിവിക്കായി പ്രത്യേക പരിശോധനകള്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നടക്കാറുണ്ടായിരുന്നില്ല. കൊവിഡ് 19 പോലെ പുതിയ വൈറസല്ല എച്ച്എംപിവി. സാധാരണ ജലദോഷപ്പനിയുടെ ലക്ഷണങ്ങള്‍ കാണിക്കുന്ന ഈ വൈറസ് അപൂര്‍വം കേസുകളില്‍ മാത്രമാണ് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..