സപ്ലൈകോയില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് മന്ത്രി ജി ആര്‍ അനില്‍, ഭരണപക്ഷത്തെ മുന്‍ നിരയിലുള്ളവര്‍ തന്നെയാണ് കാരണമെന്ന് ഷാഫി പറമ്പില്‍

സപ്ലൈകോയില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് മന്ത്രി ജി ആര്‍ അനില്‍. സബ്സിഡി സാധനങ്ങള്‍ക്കാണ് കുറവുണ്ടായതെന്നും നിലവിലെ പ്രതിസന്ധി താത്കാലികമാണെന്നും സപ്ലൈകോയെ സംരക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു. ഏതാനും സബ്‌സിഡി സാധനങ്ങളുടെ ലഭ്യതയില്‍ മാത്രമാണ് പ്രയാസമുള്ളത്. ചില്ലറവില്‍പന മേഖലകളിലേക്ക് കുത്തകകള്‍ കടന്നുവരുന്നു. സപ്ലൈകോയെ സംരക്ഷിക്കാനായി സര്‍ക്കാര്‍ നടപടിയെടുക്കുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.
Also Read; വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
എന്നാല്‍ സപ്ലൈകോയെ തകര്‍ക്കുന്നത് ഭരണപക്ഷത്തെ മുന്‍ നിരയിലുള്ളവര്‍ തന്നെയെന്ന് ഷാഫി പറമ്പില്‍ വ്യക്തമാക്കി. സപ്ലൈകോയെ തകര്‍ക്കാന്‍ പ്രതിപക്ഷമല്ല ശ്രമിക്കുന്നത്. അത് മുന്‍നിരയിലുള്ള ചിലരാണെന്ന് പറയാന്‍ മന്ത്രിക്ക് പരിമിതി ഉണ്ടാകും. ഭാര്യയെ പോലും വിശ്വാസത്തിലെടുക്കാന്‍ ഭക്ഷ്യമന്ത്രിക്ക് കഴിഞ്ഞില്ല. പണംതരാത്ത ധനവകുപ്പിനെ ചോദ്യം ചെയ്യാന്‍ മന്ത്രി പ്രതിപക്ഷത്തിനൊപ്പം നില്‍ക്കണം. കേരളത്തില്‍ വിലക്കുറവ് ഉണ്ടാകുന്നത് മുഖ്യമന്ത്രിക്കുമാത്രമെന്നും ഷാഫി പറഞ്ഞു.
അതേസമയം സഭ നിര്‍ത്തിവച്ച് സപ്ലൈകോ പ്രതിസന്ധി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് ഷാഫി പറമ്പില്‍ നോട്ടീസ് നല്‍കി. എന്നാല്‍ സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.