#kerala #Top Four

ഗുരുവായൂര്‍ ഏകാദശി തിങ്കളാഴ്ച; പ്രഥമ പരിഗണന ക്യൂ നില്‍ക്കുന്നവര്‍ക്ക്, സ്‌പെഷ്യല്‍ ദര്‍ശനം ഉണ്ടാകില്ല

തൃശൂര്‍: ഗുരുവായൂര്‍ ഏകാദശി മറ്റന്നാള്‍. ദേവസ്വം വക ഉദയാസ്തമയ പൂജ വഴിപാട് ഉള്‍പ്പെടെ വിവിധ ചടങ്ങുകളോടെ ഏകദാശി ആഘോഷിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ഡോ വി കെ വിജയന്‍ അറിയിച്ചു. ഏകാദശി ദിനത്തിലാണ് ഗുരുവായൂരില്‍ ഏറ്റവും കൂടുതല്‍ ഭക്തര്‍ എത്തുന്നത്. ഏകാദശി നാളില്‍ ഗുരുവായുരപ്പനെ ഒരുനോക്ക് കണ്ട് തൊഴുത് പ്രാര്‍ത്ഥിക്കുക എന്നത് ഭക്തരുടെ ജീവിതാഭിലാഷമാണ്. ഭക്തജന തിരക്ക് പ്രതീക്ഷിക്കുന്നതിനാല്‍ പൊതുവരിയില്‍ (ക്യൂ) നിന്ന് തൊഴാനെത്തുന്ന ഭക്തര്‍ക്ക് ദര്‍ശനത്തിന് ഇത്തവണയും പ്രഥമ പരിഗണന നല്‍കാനാണ് ദേവസ്വം ഭരണസമിതി തീരുമാനം.  പൂര്‍ണ്ണമായും ഹരിത ചട്ടം പാലിച്ചുകൊണ്ടാണ് ഏകാദശി ഉത്സവം ആഘോഷിക്കുകയെന്ന് ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു.
രാവിലെ 5 മുതല്‍ വൈകിട്ട് 5 മണിവരെ സ്‌പെഷ്യല്‍ ദര്‍ശനം അനുവദിക്കില്ല. കൂടാതെ പ്രദക്ഷിണം, അടി പ്രദക്ഷിണം, ശയന പ്രദക്ഷിണം, ചോറൂണ്‍ കഴിഞ്ഞ കുട്ടികള്‍ക്കുള്ള പ്രത്യേക ദര്‍ശനം എന്നിവയും ഉണ്ടാകില്ല. പ്രാദേശികം, സീനിയര്‍ സിറ്റിസണ്‍ എന്നിവരുടെ ദര്‍ശനം പുലര്‍ച്ചെ 3.30ന് തുടങ്ങി കാലത്ത് 4.30ന് അവസാനിക്കും. ശ്രീകോവില്‍ നെയ്യ് വിളക്ക് ഓണ്‍ലൈനായും അഡ്വാന്‍സായും ശീട്ടാക്കിയവര്‍ക്ക് ഉദയാസ്തമയ പൂജയുടെ 5 പൂജകള്‍ കഴിയുന്ന മുറയ്ക്ക് 1 മണിക്കൂര്‍ ദര്‍ശനത്തിനിടെ 15 മിനിറ്റ് ദര്‍ശനം അനുവദിക്കും. ബാക്കി 45 മിനിറ്റും പൊതുവരി നില്‍ക്കുന്ന ഭക്തര്‍ക്കാകും ദര്‍ശനം അനുവദിക്കുക.
മൂന്ന് ദിവസം തുടര്‍ച്ചയായ ദര്‍ശനം 
ദശമി ദിവസമായ നവംബര്‍ 30 ന് പുലര്‍ച്ചെ നിര്‍മ്മാല്യത്തോടെ തുടങ്ങുന്ന ദര്‍ശന സൗകര്യം (പൂജാ സമയങ്ങള്‍ ഒഴികെ) ദ്വാദശി ദിവസമായ ഡിസംബര്‍ 2ന് രാവിലെ 8 മണി വരെ തുടരും. ദ്വാദശി ദിവസം രാവിലെ ക്ഷേത്രനട അടച്ചതിന് ശേഷം വിവാഹം, ചോറൂണ്‍, തുലാഭാരം, വാഹനപൂജ എന്നിവ ഉണ്ടായിരിക്കുന്നതല്ല. ഏകാദശി, ദ്വാദശി ദിവസങ്ങളില്‍ നിര്‍മ്മാല്യ ദര്‍ശനം ഉണ്ടാവില്ല.
പ്രസാദ ഊട്ട് 
ഏകാദശി വിഭവങ്ങളോടു കൂടിയ പ്രസാദ ഊട്ട് രാവിലെ 9 മുതല്‍ അന്നലക്ഷമി ഹാള്‍, അതിനോട് ചേര്‍ന്നുള്ള പന്തല്‍, ശ്രീഗുരുവായൂരപ്പന്‍ ഓഡിറ്റോറിയം എന്നിവിടങ്ങളില്‍ ഭക്തര്‍ക്കായി നല്‍കും. ഉച്ചയ്ക്ക് 2 മണിക്ക് പ്രസാദ ഊട്ടിനുള്ള വരി (ക്യൂ) അവസാനിപ്പിക്കും. തുടര്‍ന്ന് ബുഫേ സമ്പ്രദായത്തില്‍ പ്രസാദ ഊട്ട് നല്‍കും. പ്രസാദ ഊട്ടിന്റെ വരികള്‍ വേദപാഠശാല റോഡിലൂടെ വടക്കേ ഇന്നര്‍ റിങ്ങ് റോഡിലേക്കും, ഗോകുലം വനമാലയുടെ പിറകിലൂടെ തെക്കേ ഔട്ടര്‍ റിങ്ങ് റോഡിലേക്കും ക്രമീകരിക്കും. ഏകാദശി, ദ്വാദശി, ത്രയോദശി ദിവസങ്ങളില്‍ പ്രഭാത ഭക്ഷണവും രാത്രി പ്രസാദ ഊട്ടും ഉണ്ടാവില്ല.
    ഏകാദശി ദിവസം രാവിലെ 6.30 ന് പഞ്ചവാദ്യം അകമ്പടിയോടെ ശ്രീപാര്‍ത്ഥസാരഥി ക്ഷേത്രത്തിലേക്ക് എഴുന്നെള്ളിപ്പ് ഉണ്ടാകും. 11 മണിയോടെ എഴുന്നെള്ളിച്ച് പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെത്തി നിറപറ സ്വീകരിച്ച്, നാദസ്വരം അകമ്പടിയോടെ തിരിച്ച് പുറപ്പെട്ട് ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തിച്ചേരും. രാത്രിവിളക്കിന് അതിവിശിഷ്ടമായ സ്വര്‍ണ്ണക്കോലം എഴുന്നള്ളിക്കും.

Leave a comment

Your email address will not be published. Required fields are marked *