എം ടിയുടെ ദുഃഖാചരണം കണക്കിലെടുക്കാതെ പരിശീലന പരിപാടി നടത്തി; മൃഗസംരക്ഷണ വകുപ്പിനോട് റിപ്പോര്‍ട്ട് തേടി മന്ത്രി ചിഞ്ചു റാണി

തിരുവനന്തപുരം: എം ടി വാസുദേവന്‍ നായരുടെ വിയോഗത്തില്‍ സംസ്ഥാനത്തിന്റെ ദുഃഖാചരണത്തെ കണക്കിലെടുക്കാതെ പരിപാടി സംഘടിപ്പിച്ച സംഭവത്തില്‍ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരോട് റിപ്പോര്‍ട്ട് തേടി മന്ത്രി ചിഞ്ചു റാണി. എം ടിയുടെ ദുഃഖാചരണത്തിനിടെ സംസ്ഥാനത്ത് പരിശീലന പരിപാടി സംഘടിപ്പിച്ചതിനെതിരെയാണ് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറിന്റെ ചുമതലയുള്ള അഡീഷണല്‍ ഡയറക്ടറോട് ചിഞ്ചു റാണി റിപ്പോര്‍ട്ട് തേടിയത്. അഡീഷണല്‍ ഡയറക്ടറുള്‍പ്പെടെ ഉന്നത ഉദ്യേഗസ്ഥര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു.
എം ടിയുടെ വിയോഗത്തില്‍ സര്‍ക്കാര്‍ പരിപാടികളെല്ലാം മാറ്റി വെക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. ഈ നിര്‍ദേശം ലംഘിച്ചായിരുന്നു മൃഗസംരക്ഷണ വകുപ്പ് ജില്ലയിലെ ഫാം തൊഴിലാളികള്‍ക്കായി പേരൂര്‍ക്കടയില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചത്. ഉദ്ഘാടകയായ മന്ത്രി പരിപാടിയില്‍ പങ്കെടുത്തിരുന്നില്ല. പരിപാടി മാറ്റി വയ്ക്കാന്‍ മന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നുവെങ്കിലും മന്ത്രിയുടെ നിര്‍ദേശം ഉദ്യോഗസ്ഥര്‍ കണക്കിലെടുത്തില്ല.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
എം ടിയുടെ വിയോഗത്തില്‍ രണ്ടു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണമാണ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ നിലവിളക്ക് ഉള്‍പ്പെടെ വെച്ചായിരുന്നു പരിപാടി നടത്തിയത്. അതേസമയം വിളക്ക് ഹാരമിട്ട് വെച്ചെങ്കിലും കൊളുത്തിയില്ലെന്നും എം ടിക്ക് ആദരസൂചകമായി എഴുന്നേറ്റ് നിന്നുവെന്നുമാണ് സംഘാടകര്‍ നല്‍കുന്ന വിശദീകരണം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായിരുന്ന മന്‍മോഹന്‍ സിംഗിന്റെ വിയോഗത്തില്‍ അനുശോചിച്ച് രാജ്യത്തും സംസ്ഥാനത്തും ഏഴുദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്.