ക്ഷേമപെന്‍ഷനില്‍ ആശങ്ക വേണ്ട ; കുടിശ്ശിക ഉടന്‍ തീര്‍ക്കുമെന്ന് ധനമന്ത്രി , വിഷയം ഗൗരവകരമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: സഭയില്‍ പ്രതിപക്ഷം അവതരിപ്പിച്ച ക്ഷേമ പെന്‍ഷന്‍ കുടിശ്ശികയുടെ അടിയന്തര പ്രമേയ നോട്ടീസില്‍ അടിയന്തര സ്വഭാവം ഇല്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഉമ്മന്‍ചാണ്ടിയുടെ ഭരണക്കാലത്ത് 18 മാസം കുടിശ്ശികയുണ്ടായിരുന്നു. നിലവില്‍ 5 മാസത്തെ കുടിശികയാണുള്ളത്. ഇതില്‍ ഒരു ഗഡു ഉടന്‍ കൊടുക്കുമെന്നും ധനമന്ത്രി പറഞ്ഞു.പ്രതിപക്ഷം മുതലക്കണ്ണീര്‍ ഒഴുക്കുകയാണ്. സാമ്പത്തിക മേഖലയില്‍ കേന്ദ്രത്തിന് നിഷേധാത്മക സമീപനമാണുള്ളത്. ഒരു മാസം പെന്‍ഷന്‍ കൊടുക്കാന്‍ 900 കോടി വേണം.കേന്ദ്രത്തിനെതിരെ ഒരുമിച്ച് സമരം ചെയ്യാന്‍ പ്രതിപക്ഷം തയ്യാറുണ്ടോയെന്നും ധനമന്ത്രി ചോദിച്ചു.
Also Read ; ഡല്‍ഹിയില്‍ കനത്ത് ചൂട്; 48 മണിക്കൂറിനിടെ 50 പേരെ മരിച്ച നിലയില്‍ കണ്ടെത്തി
പെന്‍ഷന്‍ കുടിശ്ശിക വിഷയത്തിന് അടിയന്തര പ്രാധാന്യം ഇല്ലെന്ന ധനമന്ത്രിയുടെ പ്രസ്താവനക്കെതിരെ, അടിയന്തര പ്രമേയ നോട്ടീസ് കൊണ്ടുവന്ന പിസി വിഷ്ണുനാഥ് രംഗത്തെത്തി. തെരഞ്ഞെടുപ്പ് തോല്‍വിയില്‍ നിന്നും സര്‍ക്കാന്‍ ഒരു പാഠവും പഠിച്ചില്ല എന്ന് വ്യക്തമാക്കുന്നതാണ് ധനമന്ത്രിയുടെ നിലപാടന്ന് അദ്ദേഹം പറഞ്ഞു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 18 മാസത്തെ കുടിശ്ശിക ഉണ്ടെന്ന പ്രസ്താവന തെറ്റാണ്. പെന്‍ഷന്‍ അവകാശമല്ല സഹായമാണെന്ന് ഹൈകോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി. ക്ഷേമ പെന്‍ഷനില്‍ നിന്ന് സര്‍ക്കാര്‍ മെല്ലെ പിന്‍വാങ്ങുകയാണെന്നും വിഷ്ണുനാഥ് പറഞ്ഞു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ രാജ്യത്ത് നിര്‍ത്തലാക്കിയത് മന്‍മോഹന്‍ സിംഗാണെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ തിരിച്ചടിച്ചു. പെന്‍ഷനില്‍ ആശങ്ക വേണ്ട. കുടിശ്ശിക ഉടന്‍ തീര്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. വിഷയം അതീവ ഗുരുതരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു.