പെരിയ ഇരട്ടക്കൊലപാതക കേസ് ; പ്രതിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കളെ പുറത്താക്കി

കാസര്‍ഗോഡ്: പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കളെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ, രാജന്‍ പെരിയ, പ്രമോദ് എന്നിവരെയാണ് പുറത്താക്കിയത്. രക്തസാക്ഷികളുടെ കുടുംബങ്ങളെ നേതാക്കള്‍ പരസ്യമായി അപമാനിച്ചുവെന്നാണ് കെപിസിസി നേതൃത്വത്തിന്റെ വിലയിരുത്തല്‍. കേസ് വിശദമായി അന്വേഷിച്ച കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.
Also Read ; വര്‍ക്കല ക്ലിഫ് സംരക്ഷിച്ചുകൊണ്ടുള്ള ടൂറിസം പദ്ധതികള്‍ നടപ്പാക്കും ; സുരേഷ് ഗോപി
വിവാഹ ചടങ്ങില്‍ നേതാക്കള്‍ പങ്കെടുത്തത് ഗുരുതര തെറ്റാണെന്നും പ്രവര്‍ത്തകരുടെ ആത്മവീര്യം തകര്‍ക്കുന്ന നടപടിയാണെന്നുമായിരുന്നു അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്. ജില്ലയിലെ രക്തസാക്ഷി കുടുംബങ്ങളെ നേതൃത്വം അവഗണിക്കുന്നതായും കണ്ടെത്തലുണ്ടായിരുന്നു. രക്തസാക്ഷി കുടുംബങ്ങളെ സംരക്ഷിക്കുന്നതിന് കേന്ദ്രീകൃത സംവിധാനം വേണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. പ്രതിമാസം ജില്ലാ നേതാക്കള്‍ രക്തസാക്ഷികളുടെ വീട് സന്ദര്‍ശിക്കണം. രക്തസാക്ഷി കുടുംബങ്ങളെ സംരക്ഷിക്കാന്‍ കെപിസിസി നേതൃത്വത്തില്‍ കമ്മിറ്റിക്ക് രൂപം നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്. പി എം നിയാസ്, എന്‍ സുബ്രഹ്മണ്യന്‍ എന്നിവര്‍ക്കായിരുന്നു അന്വേഷണ ചുമതല.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..