മോഷണത്തിനിറങ്ങാന്‍ വേഷം അടിവസ്ത്രം, യാത്ര ട്രെയിനില്‍ ; പക്കി സുബൈറിനെ തപ്പി പോലീസ്

ഹരിപ്പാട്: നാട്ടുകാരുടെ ഉറക്കം കെടുത്തുന്ന പക്കി സുബൈര്‍ എന്ന കള്ളനുവേണ്ടി നെട്ടോട്ടമോടുകയാണ് കൊല്ലം ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥര്‍. പല സംഘങ്ങളായി തിരിഞ്ഞ് രാത്രി മുഴുവന്‍ തിരച്ചിലാണെങ്കിലും ഇവരുടെയെല്ലാം കണ്ണുവെട്ടിച്ച് പക്കി സുബൈര്‍ ഈസിയായി മോഷണം തുടരുകയാണ്. പുലര്‍ച്ചെ ഒന്നിനും മൂന്നിനും ഇടയിലാണ് മോഷണ സമയം. സിസിടിവികളിലും ഇയാളുടെ ചിത്രങ്ങളുണ്ട്.
Also Read ; ശങ്കറിന്റെ എന്തിരനില്‍ പാടേണ്ടിയിരുന്നത് മൈക്കിള്‍ ജാക്സന്‍ ; തുറന്ന് പറഞ്ഞ് എ ആര്‍ റഹ്‌മാന്‍
അടിവസ്ത്രമാണ് മോഷണത്തിനിറങ്ങുമ്പോഴുള്ള പ്രധാന വേഷം. വീടുകളുടെയും കടകളുടെയും പരിസരങ്ങളില്‍നിന്നു കിട്ടുന്ന ആയുധങ്ങള്‍ കൈക്കലാക്കുന്ന ഇയാള്‍ മറ്റൊന്നും കൊണ്ടുനടക്കാറില്ല. പണവും സ്വര്‍ണവും സ്വന്തം ഉപയോഗത്തിനുള്ള വസ്ത്രങ്ങളും മാത്രമേ മോഷ്ടിക്കുകയുള്ളൂ. മോഷണം കഴിഞ്ഞാല്‍ ഒരു കുളി നിര്‍ബന്ധമായതിനാല്‍ മോഷണം നടത്തിയ വീടുകളിലെ കുളിമുറിയില്‍ വിസ്തരിച്ചൊന്ന് കുളിക്കും. രണ്ടുമാസത്തിനിടെ നടത്തിയ നൂറോളം മോഷണങ്ങളിലൂടെ കുറഞ്ഞത് ഏഴുലക്ഷം രൂപയെങ്കിലും സുബൈര്‍ അപഹരിച്ചിട്ടുണ്ടെന്നാണ് ഏകദേശ കണക്ക്.
കൊല്ലം ശൂരനാട് സ്വദേശിയായ പക്കി സുബൈര്‍ കൊല്ലം, ആലപ്പുഴ ജില്ലകളിലെ കൊല്ലം, ഓച്ചിറ, കരുനാഗപ്പള്ളി, മാവേലിക്കര, ഹരിപ്പാട്, കരീലക്കുളങ്ങര, കായംകുളം, അമ്പലപ്പുഴ, ചെങ്ങന്നൂര്‍ തുടങ്ങിയ പോലീസ് സ്റ്റേഷനുകളുടെ പരിധിയില്‍ വ്യാപകമായി മോഷണം നടത്തിയിട്ടുണ്ട്. മാവേലിക്കര പോലീസ് പിടിച്ചതിനെ തുടര്‍ന്ന് ജയിലിലായിരുന്ന പ്രതി മെയ് മാസത്തിലാണ് പുറത്തിറങ്ങിയത്. രാത്രി ട്രെയിനിലാണ് സുബൈര്‍ മോഷണത്തിനെത്തുന്നത്. തുടര്‍ന്ന് റെയില്‍വേ ട്രാക്കിലൂടെ നടന്ന് മോഷണത്തിനുള്ള വീടുകളും കടകളും കണ്ടെത്തുകയും മോഷണം കഴിഞ്ഞ് നേരം പുലരുമ്പോഴേക്കും ട്രെയിനിലോ ബസ്സിലോ മടങ്ങുകയും ചെയ്യും. എല്ലാ ദിവസവും മോഷ്ടിക്കാനിറങ്ങുന്ന ഇയാള്‍ വളരെ പെട്ടെന്നാണ് അപ്രത്യക്ഷനാകുന്നത്. ഏറെദൂരം കടന്ന് മോഷണം നടത്തുന്നതിനാല്‍ പോലീസ് തന്നെയാണ് പക്കി സുബൈര്‍ എന്ന പേരിട്ടത്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം