October 16, 2025
#kerala #Top Four

കുടുംബ യാത്രയെന്ന വ്യാജേന കാറില്‍ കുഴല്‍പ്പണം കടത്ത്, വാഹനം പിന്തുടര്‍ന്ന് 20 ലക്ഷം പിടിച്ചെടുത്ത് പോലീസ്

പാലക്കാട്: കുടുംബ യാത്രയെന്ന വ്യാജേന കാറില്‍ കുഴല്‍പ്പണം കടത്ത്. രേഖകളില്ലാത്ത 20.04 ലക്ഷം രൂപയുമായി മലപ്പുറം താനൂര്‍ പനക്കാട്ടൂര്‍ സ്വദേശി എസ് മുഹമ്മദ് ഹാഷിമിനെ (31) പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുഴല്‍പ്പണം പിടിച്ചെടുത്തത്.

Also Read ; കോഴിക്കോട് ചികിത്സയ്‌ക്കെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി

ബുധനാഴ്ച രാത്രി എട്ട് മണിയോടെ മേനോന്‍പാറയില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടയില്‍ പൊലീസ് കൈ കാണിച്ചിട്ടും നിര്‍ത്താതെ പോയ വാഹനം പിന്തുടരുകയായിരുന്നു. ശേഷം വിവരം ചിറ്റൂര്‍ പൊലീസിന് കൈമാറി. ചിറ്റൂര്‍ പൊലീസിന്റെ സഹായത്താല്‍ രാത്രി 8.30 ഓടെ കുറ്റിപ്പള്ളം സി പി ചള്ളയില്‍നിന്ന് കാര്‍ പിടികൂടി. പരിശോധനയില്‍ കാറിനുള്ളിലെ രഹസ്യ അറയില്‍ സൂക്ഷിച്ച നിലയില്‍ കുഴല്‍പ്പണം കണ്ടെത്തുകയായിരുന്നു. ചിറ്റൂര്‍ ഡിവൈഎസ്പി വി എ കൃഷ്ണദാസ്, കൊഴിഞ്ഞാമ്പാറ സിഐ എം ആര്‍ അരുണ്‍കുമാര്‍, ചിറ്റൂര്‍ സി ജെ മാത്യു, കൊഴിഞ്ഞാമ്പാറ എസ്‌ഐ ബി പ്രമോദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കുഴല്‍പ്പണവുമായി പോയ കാര്‍ പിന്തുടര്‍ന്ന് പിടികൂടിയത്.

കാറില്‍ ഹാഷിമിനൊപ്പം ഭാര്യയും മൂന്ന് ചെറിയ മക്കളും ഉണ്ടായിരുന്നു. സംശയം തോന്നാതിരിക്കുന്നതിന് വേണ്ടിയാണ് കുടുംബത്തെ കൂടെകൂട്ടിയത്. ഭാര്യയെയും മക്കളെയും സംഭവ ദിവസം രാത്രിതന്നെ പൊലീസ് ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു. കോടതിയില്‍ ഹാജരാക്കിയ ഹാഷിമിനെ റിമാന്‍ഡ് ചെയ്തു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *