തിരുവനന്തപുരത്ത് നാല്‌പേര്‍ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണം കര്‍ശനമാക്കാന്‍ ആരോഗ്യവകുപ്പ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് നാല്‌പേര്‍ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചതിനാല്‍ നിരീക്ഷണം കര്‍ശനമാക്കാന്‍ ആരോഗ്യവകുപ്പ്. രോഗം സ്ഥിരീകരിച്ച നാല് പേര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നിരീക്ഷണത്തിലുള്ള ഒരാളുടെ സാമ്പിള്‍ ഫലം ഇന്ന് കിട്ടിയേക്കും. ജില്ലയില്‍ ഇതുവരെ കഴിഞ്ഞ 23ന് മരിച്ച യുവാവ് ഉള്‍പ്പെടെ നെയ്യാറ്റിന്‍കര നെല്ലിമൂട് സ്വദേശികളായ അഞ്ച് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലുള്ള ഒരാളുടെ ആരോഗ്യനിലയില്‍ പ്രശ്‌നങ്ങളുണ്ട്. മറ്റുള്ളവരുടെ നില തൃപ്തികരമാണ്.
രോഗബാധ ഉറവിടമെന്ന് സംശയിക്കുന്ന കാവിന്‍കുളത്തില്‍ കുളിച്ച കൂടുതല്‍ പേര്‍ക്ക് രോഗം പടരാനുള്ള സാധ്യത ആരോഗ്യവകുപ്പ് മുന്നില്‍ കാണുന്നുണ്ട്. ഛര്‍ദി, തലവേദന, കഴുത്തിന്റെ പിന്‍ഭാഗത്ത് വേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ തന്നെ ചികിത്സ തേടണമെന്നാണ് നിര്‍ദ്ദേശം. തിരുവനന്തപുരത്ത് ആദ്യമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം റിപ്പോര്‍ട്ട് ചെയ്യുന്നത്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..