ഡല്‍ഹി ഇനി ആര് ഭരിക്കും? അതിഷിക്ക് സാധ്യത, അരവിന്ദ് കെജ്രിവാള്‍ ഇന്ന് രാജിവെയ്ക്കും
ഡല്‍ഹി : അരവിന്ദ് കെജ്രിവാള്‍ ഇന്ന് രാജിവെയ്ക്കും. വൈകീട്ട് ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറും. ഡല്‍ഹിയുടെ പുതിയ മുഖ്യമന്ത്രി ആരെന്ന് ഇന്ന് എംഎല്‍മാരുടെ യോഗത്തില്‍ തീരുമാനിക്കും. അതേസമയം തിങ്കളാഴ്ച ചേര്‍ന്ന പതിനൊന്ന് അംഗ രാഷ്ട്രീയകാര്യസമിതി യോഗത്തില്‍ ഓരോ അംഗങ്ങളുടെയും നിലവിലെ മന്ത്രിമാരുടെയും അഭിപ്രായം കെജ്രിവാള്‍ നേരിട്ട് തേടിയിരുന്നു. യോഗത്തിലെ തീരുമാനം ഇന്ന് എംഎല്‍എമാരെ കെജ്രിവാള്‍ അറിയിക്കും. തുടര്‍ന്നായിരിക്കും എംഎല്‍എമാരുടെ അഭിപ്രായം തേടുക. ഇതിനു ശേഷമായിരിക്കും പുതിയ മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കുന്നത്.
അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തേക്ക് അതിഷി എത്താനാണ് സാധ്യത. അരവിന്ദ് കെജ്രിവാള്‍ ഇന്നലെ കണ്ട നേതാക്കളില്‍ കൂടുതല്‍ പേര്‍ക്കും അതിഷി മുഖ്യമന്ത്രിയാകുന്നതിനോട് യോജിപ്പുണ്ട്. സുനിത കെജ്രിവാളിന്റെ പേര് കെജ്രിവാള്‍ നിരാകരിച്ചുവെന്നാണ് നേതാക്കള്‍ പറയുന്നത്. എംഎല്‍എമാരില്‍ നിന്ന് പേര് നിര്‍ദ്ദേശിക്കാനാണ് കെജ്രിവാള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ മന്ത്രിസഭയില്‍ രണ്ട് പുതുമുഖങ്ങളെ കൂടി ഉള്‍പ്പെടുത്താനും സാധ്യതയുണ്ട്.
അതിഷി, കൈലാഷ് ഗലോട്ട്, ഗോപാല്‍ റായി എന്നീ നേതാക്കളുടെ പേരുകളാണ് ചര്‍ച്ചയില്‍ ഉയര്‍ന്നത്. വനിത എന്നതും ഭരണരംഗത്ത് തിളങ്ങിയതും അതിഷിയെ സഹായിക്കുന്ന ഘടകങ്ങളാണ്. ഗോപാല്‍ റായി പാര്‍ട്ടി സ്ഥാപക നേതാക്കളില്‍ ഒരാളാണ്. കെജരിവാളിന്റെ വിശ്വസ്തന്‍ എന്നതും അനുകൂല ഘടകമാണ്. ജാട്ട് സമുദായത്തിലെ സ്വീകാര്യതയും രാഷ്ട്രീയത്തിലെ ദീര്‍ഘ പരിയസമ്പത്തും കൈലാഷ് ഗലോട്ടിന് സഹായകമാകും. കൂടാതെ ഡപ്യൂട്ടി സ്പീക്കറും പട്ടിക വിഭാഗ നേതാവുമായ രാഖി ബിര്‍ലയുടെ പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. അതേസമയം കെജരിവാള്‍ രാജി വയ്ക്കുന്നതിനെ പാര്‍ട്ടിയിലെ ഒരു പക്ഷം ശക്തമായി എതിര്‍ക്കുകയാണ്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..