മദ്രസകള്‍ അടച്ചുപൂട്ടാനുള്ള ദേശീയ ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം ഭരണഘടനാ വിരുദ്ധമെന്ന് എം വി ഗോവിന്ദന്‍

കണ്ണൂര്‍: മദ്രസകള്‍ അടച്ചുപൂട്ടാനുള്ള ദേശീയ ബാലാവകാശ കമ്മീഷന്റെ നിര്‍ദേശത്തെ എതിര്‍ത്ത് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ബാലവകാശ കമ്മീഷന്റെ നിര്‍ദേശം ഭരണഘടനാ വിരുദ്ധമാണെന്നാണ് എംവി ഗോവിന്ദന്റെ പ്രതികരണം. രാജ്യത്ത് മത ധ്രുവീകരണത്തിന് ഇടയാക്കുന്ന ഉത്തരവാണിതെന്നും ഇത്തരമൊരു നിര്‍ദേശത്തിനെതിരെ രാജ്യത്ത് ഇപ്പോള്‍ തന്നെ വിമര്‍ശനാത്മകമായ പ്രതികരണങ്ങളാണ് വന്നിട്ടുള്ളതെന്നും ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Also Read ; വീണയുടെ മൊഴിയെടുത്തത് പ്രഹസനമെന്ന് വി ഡി സതീശന്‍; പ്രതീക്ഷയില്ലെന്ന് കുഴല്‍നാടന്‍
കേരളത്തെ സംബന്ധിച്ച് ഇത്തരമൊരു നിര്‍ദേശം പ്രശ്‌നമാകില്ലെങ്കിലും ഇവിടെയുള്ള സംവിധാനമല്ല മറ്റു സംസ്ഥാനങ്ങളിലുള്ളത്. പലയിടത്തും പൊതുവിദ്യാലയത്തിന്റെ അഭാവത്താല്‍ മദ്രസകളോടൊപ്പമാണ് പൊതുവിദ്യാഭ്യാസം മുന്നോട്ട് പോകുന്നത്. അതിനാല്‍ തന്നെ മദ്രസകള്‍ നിര്‍ത്തലാക്കണമെന്ന നിര്‍ദേശം ഇത്തരം സംസ്ഥാനങ്ങളിലെ പൊതുവിദ്യാഭ്യാസത്തെയും പ്രതികൂലമായി ബാധിക്കും.വിദ്യാര്‍ത്ഥികളെ മതപഠനം കൊണ്ട് പീഡിപ്പിക്കുന്നുവെന്ന് വെറുതെ പറയുന്നതാണ്. പൊതു വിദ്യാഭ്യാസവുമായി ചേര്‍ന്നാണ് മദ്രസകള്‍ മറ്റു സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നതെന്നും അതിനാല്‍ ഇത്തരമൊരു തീരുമാനം പിന്‍വലിക്കേണ്ടതാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
അതേസമയം മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെ ചോദ്യം ചെയ്ത സംഭവത്തില്‍ കമ്പനികള്‍ തമ്മിലുള്ള വിഷയത്തില്‍ പാര്‍ട്ടി മറുപടി പറയേണ്ടതില്ലെന്നാണ് എംവി ഗോവിന്ദന്‍ പറഞ്ഞത്. മുഖ്യമന്ത്രിയെ വലിച്ചിഴക്കാന്‍ ശ്രമിച്ചതിനെ ആണ് എതിര്‍ത്തത്. കേസ് ബിജെപിയും സിപിഎമ്മും ചേര്‍ന്ന് അവസാനിപ്പിച്ചു എന്ന് പറഞ്ഞവര്‍ ഇപ്പോള്‍ ഇതാ തുടങ്ങിയിരിക്കുന്നു എന്ന് പറയുന്നുവെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
Join with metropost : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ താഴെ കാണുന്ന ലിങ്കിലൂടെ Join ചെയ്യാം