തൃശൂരില്‍ സ്വര്‍ണാഭരണ നിര്‍മ്മാണ കേന്ദ്രങ്ങളില്‍ ജിഎസ്ടി റെയ്ഡ് ; കണ്ടെടുത്തത് 120 കിലോ സ്വര്‍ണം

തൃശൂര്‍: തൃശൂരിലെ സ്വര്‍ണാഭരണ നിര്‍മ്മാണ കേന്ദ്രങ്ങളിലും കടകളിലും ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗത്തിന്റെ പരിശോധന തുടരുകയാണ്. കണക്കില്‍പ്പെടാത്ത 120 കിലോ സ്വര്‍ണമാണ് ഇതുവരെ പിടിച്ചെടുത്തിരിക്കുന്നത്.പരിശോധനയില്‍ 5 കൊല്ലത്തെ നികുത്തി വെട്ടിപ്പ് കണ്ടെത്തിയിട്ടുണ്ടെന്നും പരിശോധന ഇനിയും തുടരുമെന്നും സംസ്ഥാന ജിഎസ്ടി ഇന്റലിജന്‍സ് ഡെപ്യൂട്ടി കമ്മീഷണര്‍ ദിനേശ് കുമാര്‍ അറിയിച്ചു.
തൃശൂരിലെ 74 കേന്ദ്രങ്ങളിലാണ് സംസ്ഥാനത്തെ ഏറ്റവും വലിയ ജിഎസ്ടി റെയ്ഡ് നടക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 700 ഉദ്യോഗസ്ഥര്‍ റെയ്ഡില്‍ പങ്കെടുക്കുന്നുണ്ട്. ഇന്നലെ രാവിലെ ആരംഭിച്ച റെയ്ഡ് ഇപ്പോഴും തുടരുകയാണ്. കണക്കില്‍ പെടാത്ത സ്വര്‍ണാഭരണങ്ങളും രേഖകളും കണ്ടെടുത്തതായി ജിഎസ്ടി വകുപ്പ് അറിയിച്ചു. സംസ്ഥാന ജിഎസ്ടി ഇന്റലിജന്‍സ് സ്‌പെഷ്യല്‍ കമ്മീഷണര്‍ അബ്രഹാമിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്. മൊത്ത വ്യാപാര സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ജിഎസ്ടി വിഭാഗം സംസ്ഥാനത്ത് നടത്തുന്ന ഏറ്റവും വലിയ റെയ്ഡാണിത്. ഓപ്പറേഷന്‍ ടോറേ ഡെല്‍ ഓറോ എന്നാണ് പരിശോധനയുടെ പേര്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..